അബുദാബി: മുൻ പാകിസ്ഥാൻ പ്രസിഡന്റും ആർമി മേധാവിയുമായിരുന്ന പർവേസ് മുഷറഫ് അന്തരിച്ചു. യു എ ഇയിലെ അമേരിക്കൻ ആശുപത്രിയിലായിരുന്നു അന്ത്യം. എഴുപത്തിയൊൻപത് വയസായിരുന്നു. വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു. രണ്ടാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് അന്ത്യം.
പർവേസ് മുഷറഫ് മരണമടഞ്ഞതായുള്ള വാർത്തകൾ കഴിഞ്ഞവർഷം ജൂണിലും പുറത്തുവന്നിരുന്നു. എന്നാൽ മുഷറഫ് മരിച്ചിട്ടില്ലെന്ന സ്ഥിരീകരണവുമായി അദ്ദേഹത്തിന്റെ ബന്ധുക്കൾ തന്നെ രംഗത്തെത്തുകയായിരുന്നു. മുഷറഫ് അത്യാസന്ന നിലയിൽ വെന്റിലേറ്ററിൽ കഴിയുകയായിരുന്നെന്നും തുടർന്നായിരുന്നു അദ്ദേഹത്തിന്റെ മരണമെന്നുമായിരുന്നു അന്ന് പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
പാകിസ്ഥാനിന്റെ പത്താം പ്രസിഡന്റാണ് പർവേസ് മുഷറഫ്. കാർഗിൽ യുദ്ധകാലത്ത് പാക് സൈനിക മേധാവിയായിരുന്നു ഇന്ത്യയില്‍ ജനിച്ച് പാക്കിസ്ഥാനിലേക്ക് കുടിയേറിയ മുഷറഫ്. പട്ടാള അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത മുഷറഫിന് സ്വന്തം രാജ്യത്ത് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് വിചാരണ നേരിടേണ്ടി വന്ന അവസ്ഥയുമുണ്ടായിരുന്നു.
2016 മുതൽ ദുബായിലാണ് മുഷറഫ് താമസിക്കുന്നത്. കഴിഞ്ഞ എട്ട് വർഷമായി യുഎഇയിൽ ചികിത്സയിലായിരുന്നു. ശിഷ്ടകാലം സ്വന്തം രാജ്യത്ത് ചെലവഴിക്കാനുള്ള ആഗ്രഹം മുഷറഫ് നേരത്തെ പ്രകടിപ്പിച്ചതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എത്രയും വേഗം പാക്കിസ്ഥാനിലേയ്ക്ക് മടങ്ങാനാണ് ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ വെളിപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |