ന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വിമർശനവുമായി എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസറുദ്ധീൻ ഒവൈസി. യോഗി ഹിന്ദുത്വത്തെ പ്രോത്സാഹിപ്പിക്കുന്നതായും ഭരണഘടനാമൂല്യങ്ങളെ മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഭാരതത്തിന്റെ ദേശീയ മതം സനാതന ധർമമാണെന്ന യു പി മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഒവൈസി. മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിനെതിരെയും അദ്ദേഹം വിമർശനമുന്നയിച്ചു.
യോഗി ആദിത്യനാഥിന്റെ പ്രസ്താവന ഖേദകരമാണെന്ന് ഒവൈസി പറഞ്ഞു. അദ്ദേഹം ഹിന്ദുത്വം പ്രോത്സാഹിപ്പിക്കുകയാണ്. എന്നാൽ ഭരണഘടന നിലനിൽക്കുന്നിടത്തോളം രാജ്യത്ത് ഒരു മതം മാത്രമായി നിലനിൽക്കുന്നത് എങ്ങനെയാണ് ഒവൈസി ചോദിച്ചു. ഭരണഘടനയെ തൊട്ട് സത്യപ്രതിജ്ഞ ചെയ്താണ് അധികാരത്തിലെത്തിയതെന്ന കാര്യം യോഗി മറക്കരുതെന്നും ഹൈദരാബാദ് എം പി ഓർമിപ്പിച്ചു.
സനാതന ധർമ്മം ഇന്ത്യയുടെ ദേശീയ മതമാണെന്നും എല്ലാവരാലും ബഹുമാനിക്കപ്പെടണമെന്നും നേരത്തെ യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. മുൻ കാലങ്ങളിൽ നശിപ്പിക്കപ്പെട്ട ആരാധനാലയങ്ങൾ അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ മാതൃകയിൽ പുനഃസ്ഥാപിക്കാനുള്ള പ്രചാരണം നടത്തണമെന്നും ബിജെപി നേതാവ് പറഞ്ഞു. ഈ വിഷയത്തിൽ ദേശീയ മാദ്ധ്യമത്തിനോട് പ്രതികരണം നടത്തവേയാണ് യോഗിയുടെ നിലപാടിൽ ഒവൈസി വിമർശനമുന്നയിച്ചത്.
അതേസമയം ഉത്തർപ്രദേശ് മുൻമുഖ്യമന്ത്രി അഖിലേഷ് യാദവിനെതിരെയും ഒവൈസി പരമാർശം നടത്തി. മുസ്ലീം സമുദായാംഗങ്ങൾ ആക്രമിക്കപ്പെടുമ്പോൾ സമാജ് വാദി പാർട്ടി നേതാവിനെ കാണാനില്ലെന്നും ഒവൈസി ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |