തൊടുപുഴ: കടബാധ്യതയെ തുടർന്ന് വിഷം കഴിച്ചു കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ച കുടുംബത്തിലെ പെൺകുട്ടിയും മരിച്ചു. തൊടുപുഴ ചിറ്റൂരിൽ വാടകയ്ക്ക് താമസിക്കുന്ന പുല്ലറയ്ക്കൽ ആന്റണിയുടെ മകൾ സിൽനയാണ് (21) ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചത്. ആന്റണിയും ഭാര്യ ജെസിയും നേരത്തെ മരിച്ചിരുന്നു. ഇതോടെ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ കുടുംബത്തിലെ മൂന്ന് പേരും മരിച്ചു. ജനുവരി 30നാണ് ദമ്പതികളെയും മകളെയും വീട്ടിനുള്ളിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. തൊടുപുഴ നഗരത്തിൽ ബേക്കറി നടത്തിയിരുന്ന ആന്റണിക്ക് സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. പണം കൊടുക്കാനുള്ളവർ വീട്ടിലെത്തിയപ്പോഴാണ് കുടുംബത്തെ അവശനിലയിൽ കണ്ടെത്തിയത്. തുടർന്ന് ഇവരും നാട്ടുകാരും ചേർന്നാണ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ചികിത്സയിലിരിക്കെ 31ന് ജെസിയും (56) ഒന്നിന് ആന്റണിയും മരിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരുന്ന സിൽനയും ഇന്നലെ പുലർച്ചെ നാല് മണിയോടെ മരിച്ചു. തൊടുപുഴ അൽ- അസ്ഹർ കോളേജിലെ ബി.സി.എ വിദ്യാർത്ഥിയാണ്. മൃതദേഹം ഇന്നലെ വൈകിട്ട് ചിറ്റൂർ സെന്റ് ജോർജ്ജ് പള്ളിയിൽ സംസ്കരിച്ചു. ആന്റണിയുടെ മൂത്ത മകൻ സിബിൻ മംഗലാപുരത്ത് ജോലി ചെയ്യുകയാണ്. ഇവർ കുടുംബമായി അടിമാലി ആനച്ചാലിൽ ആയിരുന്നു താമസം. പിന്നീടാണ് തൊടുപുഴയിലേക്ക് വന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |