കോഴിക്കോട് : ഐലീഗിൽ തുടർച്ചയായി രണ്ടാം തോൽവിയോടെ ഗോകുലം കേരള എഫ്.സിയുടെ നില പരുങ്ങലിൽ. ഇന്നലെ ഹോം ഗ്രൗണ്ടായ കോഴിക്കോട് കോർപ്പറേഷൻ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കരുത്തരായ റൗണ്ട് ഗ്ലാസ് എഫ്.സി പഞ്ചാബിനോട് 1-2നാണ് ഗോകുലത്തിന്റെ പരാജയം.
ഇരുടീമുകളും ആക്രമണ പ്രത്യാക്രമണങ്ങളുമായി മുന്നേറുന്നതിനിടെ 41ാം മിനിട്ടിൽ ഗോകുലത്തിന്റെ പ്രതിരോധ നിര താരം പവൻകുമാറിന്റെ സെൽഫ് ഗോളിൽ പഞ്ചാബ് ടീം മുന്നിലെത്തി. ലൂക്ക മെയ്സനെ പ്രതിരോധിക്കുന്നതിനിടെയാണ് സെൽഫ് ഗോൾ പിറന്നത്. തുടർന്ന് ഗോകുലം ആക്രമണം കടുപ്പിച്ചെങ്കിലും ഫിനിഷിംഗിൽ പിഴച്ചു. 70ാം മിനിട്ടിൽ സ്ലോവേന്യ താരം ലൂക്ക മെയ്സൻ പഞ്ചാബ് ടീമിന്റെ ലീഡുയർത്തി. യുവാൻ ഗോൺസാൽവസിന്റെ കോർണർ കിക്ക് ലുഗ്ദിൻ ഗോളിലേക്ക് തിരിച്ചുവിട്ടെങ്കിലും ഗോകുലം ഗോളി ഷിബിൻരാജ് രക്ഷപ്പെടുത്തി. എന്നാൽ റീബൗണ്ട് പിടിച്ചെടുത്ത ലൂക്ക പന്ത് ഗോളിലേക്ക് തിരിച്ചുവിട്ടു. തുടന്ന് ആക്രണണത്തിന്റെ മൂർച്ച കൂട്ടിയ ഗോകുലം 73ാം മിനിട്ടിൽ അഫ്ഗാൻ താരം ഫർഷാദ് നൂറിലൂടെ ഒരു ഗോൾ മടക്കി. നിരവധി ഗോൾ അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഫിനിഷിംഗിലെ പാളിച്ച ഗോകുലത്തിന് സ്വന്തം മൈതാനത്ത് സമ്മാനിച്ചത് കണ്ണുനീരാണ്.
കഴിഞ്ഞ കളിയിൽ നെരോക്ക എഫ്.സിയോടെ അപ്രതീക്ഷിത തോൽവി വഴങ്ങിയ ഗോകുലത്തിനിത് തുടർച്ചയായ രണ്ടാം തോൽവിയാണ്. തുടർച്ചയായ രണ്ട് സമനിലകളെ തുടർന്ന് ലീഗിലെ ഒന്നാംസ്ഥാനം നഷ്ടമായ പഞ്ചാബ് ടീമിന് പോയിന്റ് നിലയിൽ ഇന്നലത്തെ വിജയത്തോടെ ഒന്നാം സ്ഥാനത്തുള്ള ശ്രീനിധി ഡെക്കാനൊപ്പമെത്താനായി. 15 മത്സരങ്ങളിൽ നിന്നായി ഏഴ് വിജയവും മൂന്ന് സമനിലയും അഞ്ച് തോൽവിയുമുള്ള ഗോകുലം ലീഗിൽ 24 പോയിന്റോടെ മൂന്നാമതാണ്. 16 മത്സരങ്ങളിൽ നിന്ന് പത്ത് വിജയവും നാല് സമനിലയും രണ്ട് തോൽവിയുമുള്ള പഞ്ചാബ് ടീമിന് 34 പേയിന്റായി. ഗോൾ വ്യത്യാസത്തിൽ റൗണ്ട് ഗ്ലാസ് പഞ്ചാബ് ലീഗിൽ രണ്ടാമതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |