മുൻ നികുതി വകുപ്പ് സെക്രട്ടറിയുടെ നിർദ്ദേശങ്ങൾ
കൊച്ചി:ചെത്ത് വ്യവസായം പോഷിപ്പിക്കാൻ കള്ളുചാരായം വാറ്റി പായ്ക്ക് ചെയ്ത് വിൽക്കാൻ ബിവറേജസ് കോർപ്പറേഷനെയും ശുദ്ധമായ കള്ള് വിൽക്കാൻ നക്ഷത്ര ഹോട്ടലുകളെയും അനുവദിക്കണം എന്നീ നിർദേശങ്ങൾ ചർച്ചയാവുന്നു.
ഇപ്പോൾ അഡീ. ചീഫ് സെക്രട്ടറിയായ കെ.ആർ.ജ്യോതിലാൽ നികുതിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ആയിരിക്കെ, മദ്യ നയം സംബന്ധിച്ച ഫയലിൽ കുറിച്ചതാണ് ഈ നിർദ്ദേശങ്ങൾ.
സ്റ്റാർ ഹോട്ടലുകളിലെ കള്ള് ലഭ്യത മദ്യനയചർച്ചകളിൽ ഉന്നയിക്കപ്പെട്ടിട്ടുണ്ടെങ്കിലും കള്ളുചാരായം പുതിയ നിർദ്ദേശമാണ്. ഇവയിൽ ഒരുവട്ടം ചർച്ച കഴിഞ്ഞു. ഫെബ്രുവരി ഒന്നിന് തിരുവനന്തപുരത്ത് എക്സൈസ് കമ്മിഷണർ വിളിച്ച ചെത്തുതൊഴിലാളി യൂണിയനുകളുടെയും കരാറുകാരുടെയും യോഗത്തിൽ ഇതിനോട് എതിർപ്പുയർന്നു. വിനാഗിരിയും ചക്കരയും പോലെ മൂല്യവർദ്ധിത ഉത്പന്നങ്ങളാണ് വേണ്ടതെന്ന അഭിപ്രായവും ഉയർന്നു. ഫെബ്രുവരി 21ന് മദ്യനയം ചർച്ച ചെയ്യാൻ എക്സൈസ് മന്ത്രി എം.ബി. രാജേഷ് വിളിച്ച യോഗത്തിൽ വിഷയം വീണ്ടും ചർച്ചയാകും.
• കള്ളിന്റെ സാദ്ധ്യത
കള്ള് മികച്ച ഇന്ത്യൻ നിർമ്മിത ഇന്ത്യൻ മദ്യമെന്ന നിലയിൽ കയറ്റുമതി സാദ്ധ്യത തേടണം. കർഷകർക്കും തൊഴിലാളികൾക്കും ഗുണമാകും. ശ്രീലങ്കയും ഇന്തോനേഷ്യയും മറ്റും നേട്ടം കൊയ്തിട്ടുണ്ട്.
കെ.ആർ.ജ്യോതിലാൽ, അഡീ. ചീഫ് സെക്രട്ടറി
• അപ്രായോഗികം
സ്റ്റാർ ഹോട്ടലുകളിൽ കള്ള് വിളമ്പൽ പ്രായോഗികമല്ല. നഗരങ്ങളിൽ ചെത്ത് കുറവാണ്. കള്ളുചാരായം അനുവദിച്ചാൽ വ്യാജമദ്യത്തിന് ലൈസൻസ് നൽകും പോലാകും.
വി.കെ.അജിത് ബാബു, ജനറൽ സെക്രട്ടറി,
കള്ള് ഷാപ്പ് ലൈസൻസി അസോസിയേഷൻ
• ടോഡി പാർലറാണ് വേണ്ടത്
നിരോധിത മദ്യമായ ചാരായം വീണ്ടും കൊണ്ടുവരുന്നത് ശരിയല്ല. ഒട്ടേറെ ഷാപ്പുകൾ പൂട്ടിക്കിടക്കുകയാണ്. ബാറിൽ കള്ള് വിറ്റാൽ ശേഷിക്കുന്നവയ്ക്കും ഭീഷണിയാകും. ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ടോഡി പാർലറുകൾ തുറക്കണം.
ടി.എൻ.രമേശൻ, ജനറൽ സെക്രട്ടറി
ചെത്തുതൊഴിലാളി ഫെഡറേഷൻ
• കള്ളുചാരായം
ശ്രീലങ്കയാണ് കള്ളുചാരായ കേന്ദ്രം. കള്ള് പുളിപ്പിച്ച് പ്ളാന്റുകളിൽ ബാഷ്പീകരിച്ചാണ് നിർമ്മാണം. കള്ളിൽ പരമാവധി 8.1 ശതമാനമാണ് ആൾക്കഹോൾ ചാരായത്തിൽ 35% വരെയാണ്. മുമ്പ് കേരളത്തിൽ കൊക്കോബ്രാൻഡി എന്ന പേരിൽ കള്ളുചാരായം നിർമ്മിച്ചിരുന്നതായി എക്സൈസ് രേഖകളിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |