പന്തളം : വാടക വീട്ടിൽ ആക്രമിക്കപ്പെട്ട നിലയിൽ കാണപ്പെട്ട യുവതിയുടെ മരണകാരണം തലയ്‌ക്കേറ്റ അടിയെന്ന് പൊലീസ്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലാണ് പുന്തല തുളസീഭവനത്തിൽ സജിത കൊല്ലപ്പെട്ടത്. ഇവർക്കൊപ്പം താമസിച്ചിരുന്ന യുവാവ് ഒളിവിലാണ്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ പരിശോധന നടത്തിയപ്പോഴാണ് മരണകാരണം തലയ്‌ക്കേറ്റ അടിയാലാണെന്ന് കണ്ടെത്തിയത്. ഇവർക്കൊപ്പം ഏറെനാളായി താമസിച്ചിരുന്ന പ്രതിയെന്ന് സംശയിക്കുന്ന തിരുവനന്തപുരം വെള്ളറട സ്വദേശി ഷൈജുവിനെ പൊലീസ് തിരയുന്നു.
വിവാഹിതയായ സജിത ഏറെ നാളായി ഭർത്താവുമായി അകന്നായിരുന്നു താമസം. തിരുവല്ലയിൽ ഒരു ഷോപ്പിൽ ജോലിക്ക് നിന്നിരുന്ന യുവതി ഫേസ്ബുക്കിലൂടെയാണ് തിരുവനന്തപുരം സ്വദേശിയായ ഷൈജുവുമായി അടുത്തത്. തുടർന്ന് ഇവർ വാടക വീട്ടിൽ ഒരുമിച്ച് താമസിക്കുകയായിരുന്നു. സമീപത്തെ വീട്ടുകാരുമായി അടുത്ത ബന്ധം ഇവർ പുലർത്തിയിരുന്നില്ല. സജിതയ്ക്ക് പരിക്കേറ്റതായി സുഹൃത്തുക്കൾ അറിയിച്ചത് പ്രകാരമാണ് പൊലീസ് വീട്ടിലെത്തിയത്.
വീട്ടിൽ എത്തിയ പൊലീസ് രക്തം വാർന്ന നിലയിൽ കണ്ടെത്തിയ സജിതയെ ആശുപത്രിയിലാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിശോധനയിൽ യുവതിയുടെ തലയ്ക്കടിച്ച മരക്കഷ്ണം കണ്ടെത്തിയിട്ടുണ്ട്. കാണാതായ ഷൈജുവിന്റെ ഫോൺ ഓഫായ നിലയിലാണ്. സുഹൃത്തുക്കളെ വീട്ടിലേക്ക് വരാൻ വിളിച്ച ശേഷമാണ് യുവാവ് മുങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |