ന്യൂ ഡൽഹി : നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യരെ അടക്കം വീണ്ടും വിസ്‌തരിക്കുന്നതിനെ സുപ്രീംകോടതിയിൽ എതിർത്ത് നടൻ ദിലീപ്. വിചാരണ അനന്തമായി നീട്ടാനാണ് നടിയും അന്വേഷണസംഘവും പ്രോസിക്യൂഷനും സംവിധായകൻ ബാലചന്ദ്രകുമാറും
ശ്രമിക്കുന്നതെന്നും തന്റെ പ്രൊഫഷനും വ്യക്തി ജീവിതവും തകർന്നെന്നും, അഭിനയ കരിയറിലെ ആറ് വർഷങ്ങൾ നഷ്‌ടപ്പെട്ടെന്നും ദിലീപ് സത്യവാങ്മൂലത്തിൽ പറഞ്ഞു. പ്രോസിക്യൂഷൻ വിചാരണക്കോടതിയിൽ സമർപ്പിച്ച 41 സാക്ഷികളുടെ പട്ടിക റദ്ദാക്കണമെന്നുംആവശ്യപ്പെട്ടു. ഇതിലാണ് മഞ്ജു വാര്യർ, ദിലീപിന്റെ സഹോദരൻ അനൂപ് എന്ന പി.ശിവകുമാർ, കാവ്യാ മാധവന്റെ അമ്മ ശ്യാമള, അച്‌ഛൻ മാധവൻ, ബന്ധു സൂരജ്, കുടുംബ ഡോക്‌ടർ ഹൈദരാലി തുടങ്ങിയവരെ വീണ്ടും വിസ്‌തരിക്കണമെന്ന ആവശ്യമുളളത്.
ബാലചന്ദ്രകുമാർ പുറത്തുവിട്ട വോയ്സ് ക്ലിപ് കേട്ട് ദിലീപിന്റെയും ബന്ധുക്കളുടെയും ശബ്‌ദം തിരിച്ചറിയാനാണ് മഞ്ജു വാര്യരെ വീണ്ടും വിസ്‌തരിക്കുന്നതെന്ന പ്രോസിക്യൂഷൻ വിശദീകരണം തെറ്റാണ്. തെളിവുകളിലെ പോരായ്‌മകൾ നികത്തുകയാണ് ലക്ഷ്യമെന്ന് ദിലീപ് ആരോപിച്ചു.
കാവ്യാമാധവൻ ദിലീപിനെ ബന്ധപ്പെടുന്ന മൊബൈൽ നമ്പർ സ്ഥിരീകരിക്കാനാണ് ശ്യാമളയുടെ മൊഴിയെടുക്കാൻ പ്രോസിക്യൂഷൻ തീരുമാനിച്ചത്. ബാങ്കിൽ ലോക്കർ തുറക്കാൻ കാവ്യ പോയപ്പോൾ കൂടെ പോയെന്ന് തെളിയിക്കാനാണ് അച്‌ഛൻ മാധവന്റെ മൊഴിക്കായി ശ്രമിക്കുന്നത്.
വിചാരണ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന സുപ്രീംകോടതി നിർദേശം നടപ്പാക്കാൻ ഇരയും അന്വേഷണസംഘവും പ്രോസിക്യൂഷനും മനഃപൂർവ്വം സമ്മതിക്കുന്നില്ല. സുപ്രീംകോടതി അനുവദിച്ച സമയത്തിനുളളിൽ വിചാരണ പൂർത്തിയാക്കാനും വിധി പറയാനും വിചാരണക്കോടതി ജഡ്‌ജിയെ അനുവദിക്കില്ലെന്ന മട്ടിലാണ് ഇവരുടെ പ്രവൃത്തികൾ. അഞ്ച് തവണയാണ് വിചാരണയ്‌ക്കുളള സമയം സുപ്രീംകോടതി നീട്ടി നൽകിയത്. ഇക്കഴിഞ്ഞ ജനുവരി 31ന് മുൻപ് വിചാരണ പൂർത്തിയാക്കാനാണ് 2022 സെപ്‌തംബർ അഞ്ചിന് അവസാനമായി ഉത്തരവിട്ടത്. അന്വേഷണ ഉദ്യോഗസ്ഥനെ ഒഴികെ എല്ലാ സാക്ഷികളെയും 2021 ഡിസംബറിൽ വിസ്‌തരിച്ച് തീർന്നിരുന്നു. ഇതിനിടെയാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ തുടരന്വേഷണം തീരുമാനിച്ചത്.
2022 നവംബർ പത്തിന് വിചാരണ പുനഃരാരംഭിച്ചു. 237 സാക്ഷികളെ വിസ്‌തരിച്ചു. ആരോഗ്യപ്രശ്‌നങ്ങൾ കാട്ടി ബാലചന്ദ്രകുമാറിന്റെ മൊഴിയെടുക്കൽ നിർത്തിയിരിക്കയാണ്. തിരുവനന്തപുരത്ത് ക്യാംപ് സിറ്റിംഗ് നടത്തി അദ്ദേഹത്തിന്റെ മൊഴിയെടുക്കാൻ ശ്രമിച്ചെങ്കിലും ഹൈക്കോടതി അനുമതി നൽകിയില്ല. എറണാകുളം സെഷൻസ് കോടതിയുടെ അധികാരപരിധിക്ക് പുറത്താണെന്നാണ് നിലപാട്. ഇക്കാര്യത്തിൽ സുപ്രീംകോടതിക്ക് ഉത്തരവിടാം. അനാരോഗ്യം പറഞ്ഞ് വിചാരണ നീട്ടാനാണ് ബാലചന്ദ്രകുമാർ ശ്രമിക്കുന്നത്. ഫെബ്രുവരി മൂന്നിനും അദ്ദേഹത്തിന്റെ അഭിമുഖം സ്വകാര്യ ചാനൽ സംപ്രേഷണം ചെയ്‌തുവെന്ന് ദിലീപ് ചൂണ്ടിക്കാട്ടി. സത്യവാങ്മൂലം നാളെ പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |