സാൻഡിയാഗോ: വിഖ്യാത ചിലിയൻ കവിയും നോബൽ സമ്മാന ജേതാവുമായ പാബ്ലോ നെരൂദയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയതെന്ന് സ്ഥിരീകരണം. നെരൂദയുടെ അനന്തരവൻ റൊഡൊൾഫോ റെയ്സിന്റേതാണ് വെളിപ്പെടുത്തൽ. ഡാനിഷ്, കനേഡിയൻ ലാബുകളിൽ നടത്തിയ ഫോറൻസിക് പരിശോധനകളിൽ നെരൂദയുടെ ശരീരത്തിൽ ക്ലോസ്ട്രിഡിയം ബോട്ടുലിനത്തിന്റെ ഉയർന്ന സാന്നിദ്ധ്യം കണ്ടെത്തിയെന്ന് അഭിഭാഷകൻ കൂടിയായ റൊഡൊൾഫോ പറയുന്നു. മനുഷ്യ ശരീരത്തിലെ നാഡീവ്യവസ്ഥയെ തകർത്ത് മരണത്തിലേക്ക് നയിക്കാൻ ശേഷിയുള്ള ന്യൂറോ ടോക്സിനാണിത്. പ്രോസ്റ്റേറ്റ് കാൻസറല്ല നെരൂദയുടെ ജീവനെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം, റൊഡൊൾഫോയുടെ വെളിപ്പെടുത്തൽ ശരിവയ്ക്കുന്ന കാനഡ, ഡെൻമാർക്ക്, ചിലി എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകർ നടത്തിയ പരിശോധനയുടെ ഫലം ഉടൻ പുറത്തുവിടുമെന്നാണ് റിപ്പോർട്ട്. ഈ വർഷം രണ്ട് തവണയാണ് കണ്ടെത്തൽ പുറത്തുവിടുന്നത് തടസപ്പെട്ടത്. 1973 സെപ്തംബർ 23ന് 69ാം വയസിലാണ് നെരൂദ മരിച്ചത്. കാൻസർ സങ്കീർണതകൾ ഹൃദയത്തിന്റെ പ്രവർത്തനം നിലയ്ക്കാൻ കാരണമായെന്നായിരുന്നു വിശദീകരണമെങ്കിലും അദ്ദേഹത്തെ വിഷം കുത്തിവച്ച് കൊന്നതാണെന്ന് ആരോപണമുയർന്നു. സൈനിക അട്ടിമറിയിലൂടെ പ്രസിഡന്റ് സാൽവഡോർ അലൻഡെയെ പുറത്താക്കി അഗസ്റ്റോ പിനോഷെ ചിലിയുടെ ഭരണം പിടിച്ചെടുത്ത സമയത്തായിരുന്നു നെരൂദയുടെ മരണം. മരണത്തിന് തൊട്ടുമുന്നേ കാൻസർ ബാധയെ തുടർന്ന് നെരൂദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ വീട്ടിൽ മടങ്ങിയെത്തിയെങ്കിലും പിനോഷെയുടെ നിർദ്ദേശപ്രകാരം ഡോക്ടർ നെരൂദയ്ക്ക് ഒരു അജ്ഞാത മരുന്ന് കുത്തിവച്ചെന്ന് സംശയം ഉയർന്നിരുന്നു. മരണ കാരണം കണ്ടെത്താൻ 2013ൽ നെരൂദയുടെ മൃതദേഹം പുറത്തെടുത്തിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ അസ്ഥികളിൽ വിഷത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയില്ലെന്ന് പറയുന്നു. കൂടുതൽ അന്വേഷണം വേണമെന്ന് അദ്ദേഹത്തിന്റെ കുടുംബവും ഡ്രൈവറും ആവശ്യപ്പെട്ടിരുന്നു. നെരൂദയുടെ മരണത്തിന് മൂന്നാമതൊരാൾ കാരണമായിരിക്കാൻ ഇടയുണ്ടെന്ന് 2015ൽ ചിലിയൻ സർക്കാർ പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |