ന്യൂയോർക്ക് : യു.എസിലെ സെന്റ് ലൂയിസ് മൃഗശാല അധികൃതർക്ക് തലവേദനയായി മാറിയിരിക്കുകയാണ് ' ബെൻ" എന്ന ആൻഡിയൻ കരടി. അനുസരണക്കേട്, വികൃതി, മൃഗശാലയിൽ നിന്ന് ചാടിപ്പോവുക... ഇതൊക്കെ ബെൻ തന്റെ ഹോബിയാക്കി മാറ്റിയിരിക്കുകയാണ്. ഈ മാസം 7ന് ബെൻ മൃഗശാലയിൽ നിന്ന് ചാടിപ്പോയിരുന്നു. ഒന്നര മണിക്കൂറിന് ശേഷം ഏറെ പണിപ്പെട്ട് അധികൃതർ കൂട്ടിലാക്കിയെങ്കിലും ഇക്കഴിഞ്ഞ വ്യാഴാഴ്ചയും ബെൻ തന്റെ കൂട് ചാട്ടം ആവർത്തിച്ചു.
50 മിനിറ്റ് കഴിഞ്ഞാണ് റോഡിലൂടെ കറങ്ങിനടന്ന ബെന്നിനെ കൂട്ടിലാക്കാൻ കഴിഞ്ഞത്. 150 കിലോയോളം ഭാരമുള്ള ബെൻ രണ്ടാമതും മുങ്ങിയെന്ന് അറിഞ്ഞതോടെ മൃഗശാലയിൽ താത്കാലിക ലോക്ക്ഡൗൺ പോലും ഏർപ്പെടുത്തേണ്ടി വന്നു. ബെന്നിനായി മൃഗശാല പരിസരത്ത് തെരച്ചിൽ നടത്തുന്നതിനിടെ ജീവനക്കാരെയും സന്ദർശകരെയും പുറത്തിറങ്ങാൻ അനുവദിച്ചിരുന്നില്ല. കൂട്ടിലെ സ്റ്റൈയിൻലെസ് സ്റ്റീൽ കമ്പികൾ തകർത്താണ് ബെൻ പുറത്തുചാടിയത്. പുറത്തുകടന്നെങ്കിലും ബെൻ പൊതുവെ ശാന്തനായിരുന്നെന്നും ആരെയും ഉപദ്രവിച്ചില്ലെന്നും അധികൃതർ പറയുന്നു.
വംശനാശ ഭീഷണി നേരിടുന്നത് അടക്കം ഏകദേശം 16,000ത്തിലേറെ ജീവികൾ സെന്റ് ലൂയിസ് മൃഗശാലയിലുണ്ട്. 2021 ജൂലായിലാണ് ബെൻ ഇവിടെയെത്തിയത്. നാല് വയസുള്ള ബെൻ ഇനിയും പുറത്ത് കടക്കാതിരിക്കാൻ കൂട്ടിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. തെക്കേ അമേരിക്കയിൽ മാത്രം കാണപ്പെടുന്ന ആൻഡിയൻ കരടികൾ ആവാസവ്യവസ്ഥയുടെ നാശം, വേട്ടയാടൽ എന്നിവ മൂലം വംശനാശത്തിന്റെ വക്കിലാണ്.
കണ്ണിന് ചുറ്റുമുള്ള ഇളം മഞ്ഞ നിറം ആൻഡിയൻ കരടികളുടെ പ്രത്യേകതയാണ്. സ്പെക്‌റ്റക്ക്‌ൾഡ് ബിയറെന്നും ഇവ അറിയപ്പെടുന്നു. ആൻഡിസ് പർവത പ്രദേശങ്ങളിൽ കണ്ടുവരുന്നതിനാലാണ് ഇവയ്ക്ക് ആൻഡിയൻ കരടിയെന്ന പേര് ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |