കോന്നി : ദേവീസ്തുതികളും മന്ത്രോച്ചാരണവും മുഖരിതമായ അന്തരീക്ഷത്തിൽ മലയാലപ്പുഴ അമ്മയ്ക്ക് വിശ്വാസികൾ പൊങ്കാല അർപ്പിച്ചു. രാവിലെ 8.30 ന് ദേവസ്വം കമ്മിഷണർ ബി.എസ്.പ്രകാശ് ദീപം തെളിച്ചു. ഡെപ്യുട്ടി കളക്ടർ ആർ.രാജലക്ഷ്മി, തന്ത്രി അടിമുറ്റത്തുമഠം സുരേഷ് ഭട്ടതിരിപ്പാട്, മേൽശാന്തി വി.എസ്.ശങ്കരൻ നമ്പൂതിരി, ദേവസ്വം ഡെപ്യുട്ടി കമ്മിഷണർ സുനിൽകുമാർ, അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർ കെ.സൈനുരാജ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ജി.ബിനു, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ദിലീപ്കുമാർ പൊതിപ്പാട്, സെക്രട്ടറി മോഹനൻ കുറിഞ്ഞിപ്പുഴ എന്നിവർ പങ്കെടുത്തു. പൊങ്കാലയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് രാവിലെ 9ന് ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ ആൽത്തറക്ക് സമീപം ഒരുക്കിയ പണ്ടാര അടുപ്പിലേക്ക് തന്ത്രി അടിമുറ്റത്തുമഠം സുരേഷ് ഭട്ടതിരിപ്പാട് അഗ്നിപകർന്നു. തുടർന്ന് ഭക്തർ ഒരുക്കിയ അടുപ്പുകളിലേക്കും അഗ്നി പകർന്നുനൽകി. മലയാലപ്പുഴ - കുമ്പഴ റോഡിലും പുതുക്കുളം റോഡിലും, നല്ലൂർ റോഡിലും, താഴം റോഡിലും, മൂർത്തികവ് റോഡിലും ഭക്തർ പൊങ്കാല അടുപ്പുകൾ ഒരുക്കിയിരുന്നു. ദേവിയെ പൊങ്കാല നിവേദ്യം സ്വീകരിക്കുന്നതിനായി ജീവിതയിൽ എഴുന്നെള്ളിച്ചു. ഉച്ചയ്ക്ക് 12 മുതൽ കൊടിയേറ്റ് സദ്യയും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |