തിരുവനന്തപുരം:പൊങ്കാല മഹോത്സവത്തിന്റെ അഞ്ചാം ദിവസമായ ഇന്നലെ ആചാരപ്രകാരം മണക്കാട് ധർമ്മശാസ്താവിനെ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. ആറ്റുകാൽ, മണക്കാട് ക്ഷേത്രങ്ങൾക്കിടയിലെ ആചാരപരമായ വിശ്വാസത്തെത്തുടർന്നാണ് ശാസ്താവിനെ എഴുന്നള്ളിക്കുന്നത്. ആറ്റുകാൽ ഭഗവതിയുടെ സഹോദരസ്ഥാനമാണ് മണക്കാട് ശാസ്താവിനുള്ളത്. ആറ്റുകാലിൽ ഉത്സവം തുടങ്ങി മൂന്നാംനാൾ മണക്കാട് ശാസ്താക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറും. ഇതിന് മൂന്നാംനാളാണ് ശാസ്താവിന്റെ സോദരീദർശന യാത്ര. ഇന്നലെ വൈകിട്ട് നാലോടെയാണ് ശാസ്താവ് ആറ്റുകാലിലേക്ക് എഴുന്നള്ളിയെത്തിയത്. ഈ സമയം ക്ഷേത്രനട അടച്ചിരുന്നു. മുൻഭാഗത്ത് ക്ഷേത്രം ട്രസ്റ്റ് തട്ടപൂജയൊരുക്കി എഴുന്നള്ളത്തിനെ വരവേറ്റു. നട അടച്ചിരുന്നതിനാൽ ശാസ്താവ് പിണങ്ങിപ്പോകുന്നുവെന്നാണ് ഭക്തരുടെ വിശ്വാസം. കൊഞ്ചിറവിള ദേവീക്ഷേത്രം, മുക്കോലയ്ക്കൽ ദേവീക്ഷേത്രം എന്നിവിടങ്ങളിലും ശാസ്താവിനെ എഴുന്നള്ളിച്ചു. പൂജയ്ക്ക് ശേഷം ശാസ്താവിനെ മടക്കിയെഴുന്നള്ളിച്ചു. 'പറതെണ്ടൽ' എന്നാണ് നാട്ടുമൊഴിയിൽ ശാസ്താവിന്റെ എഴുന്നള്ളത്ത് അറിയപ്പെടുന്നത്. പൊങ്കാല നാളായ 7ന് രാത്രി 10.15ന് ആറ്റുകാൽ ഭഗവതിയുടെ എഴുന്നള്ളത്ത് മണക്കാട് ധർമ്മശാസ്താ ക്ഷേത്രത്തിലേക്കാണ്. ആറ്റുകാൽ ദേവിയെ വണങ്ങാൻ ഇന്നലെയും വൻ ഭക്തജന പ്രവാഹമാണുണ്ടായത്. പ്രസാദഊട്ടിനും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. തലസ്ഥാന ജില്ലയ്ക്ക് പുറമെ മറ്റ് ജില്ലകളിൽ നിന്നും ഭക്തരെത്തുന്നു.
ഡയനാ ജാനറ്റിനെ ആദരിക്കും
ആറ്റുകാൽ പൊങ്കാലയ്ക്ക് സ്ഥിരമായി കാലിഫോർണിയയിൽ നിന്ന് എത്തുന്ന ഡയനാ ജാനറ്റിനെ ആറ്റുകാലമ്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ആദരിക്കും. അഞ്ചിന് വൈകിട്ട് 5ന് ശ്രീകണ്ഠേശ്വരം ആർട്ടിസാൻസ് ഹാളിൽ നടക്കുന്ന സമ്മേളനചടങ്ങ് മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഡയനാ ജാനറ്റിനെ പൊന്നാട അണിയിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |