ഇസ്ലാമാബാദ്: പാകിസ്ഥാനിൽ വീണ്ടും ചാവേർ ആക്രമണം. ബലൂചിസ്ഥാനിലെ സിബിയിലുണ്ടായ ചാവേർ ആക്രമണത്തിൽ ഒമ്പത് പൊലീസുകാരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ. സ്ഫോടക വസ്തുക്കൾ നിറച്ച ഇരുചക്രവാഹനത്തിൽ എത്തിയ ചാവേർ സൈനികർ സഞ്ചരിച്ച ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
പാകിസ്ഥാനിൽ പൊലീസ് ഉദ്യോഗസ്ഥരെ ലക്ഷ്യംവച്ചുള്ള ഏറ്റവും പുതിയ ചാവേർ ആക്രമണമാണ് ഇന്നത്തേത്. ഇക്കഴിഞ്ഞ ജനുവരിയിൽ പെഷവാറിലെ പള്ളിയിലുണ്ടായ ചാവേര്‍ ആക്രമണത്തിൽ നൂറോളം പേരാണ് കൊല്ലപ്പെട്ടത്. നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതീവ സുരക്ഷാമേഖലയിലെ പള്ളിയില്‍ ഉച്ചസമയത്തെ പ്രാര്‍ത്ഥനയ്ക്കിടെയാണു സ്ഫോടനം. പൊലീസ് വേഷത്തിലാണ് ചാവേർ എത്തിയത്. ഈ ആക്രമണത്തിനുശേഷവും പൊലീസിനെ ലക്ഷ്യമിട്ട് നിരവധി ചാവേർ ആക്രമണങ്ങളുണ്ടായി. തങ്ങളാണ് ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയതെന്നാണ് പാക് താലിബാന്റെ അവകാശവാദം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |