കോഴിക്കോട്: ശസ്ത്രക്രിയയ്ക്കിടയിൽ വയറിൽ കുടുങ്ങിയ കത്രികയുമായി അഞ്ച് വർഷം കഴിയേണ്ടി വന്ന ഹർഷീനയെ സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി സതീദേവി സന്ദർശിച്ചു. പന്തീരങ്കാവിലെ വീട്ടിലെത്തിയായിരുന്നു സന്ദർശനം നടത്തിയത്. സംഭവത്തിൽ എവിടെയാണ് പിഴവ് സംഭവിച്ചതെന്ന് കണ്ടെത്തണമെന്നും ഹർഷിനയ്ക്ക് നീതി ലഭിക്കാൻ ഇടപെടൽ നടത്തുമെന്നും അവർ അറിയിച്ചു. വിഷയത്തിൽ വിദഗ്ദ സമിതിയുടെ അന്വേഷണ റിപ്പോർട്ട് എത്രയും വേഗം പുറത്തു വരണമെന്നും സതീ ദേവി ആവശ്യപ്പെട്ടു.
വയറിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ച തള്ളിക്കൊണ്ടുള്ള റിപ്പോർട്ടിന് പിന്നാലെ നീതി ആവശ്യപ്പെട്ട് കൊണ്ട് ഹർഷീന സത്യാഗ്രഹ സമരം നടത്തിയിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി അടക്കമുള്ള സംഘടനകളുടെ പിന്തുണയിലാണ് ഹർഷീന സമരം നടത്തിയത്. സമരത്തിന്റെ ഏഴാം നാൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ പുതിയ അത്യാഹിത വിഭാഗത്തിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയ ആരോഗ്യമന്ത്രി വീണാ ജോർജ് ഹർഷീനയുടെ സമര പന്തലിലെത്തുകയും അർഹമായ നഷ്ടപരിഹാരം ഉറപ്പു വരുത്താൻ രണ്ടാഴ്ചക്കകം നടപടി എടുക്കാമെന്ന് ഉറപ്പു നൽകുകയുമായിരുന്നു. മന്ത്രിയുടെ അഭ്യർത്ഥന മാനിച്ച് ഹർഷീന തത്ക്കാലത്തേക്ക് സമരം നിറുത്തിവെച്ചു..
മന്ത്രി നൽകിയ ഉറപ്പിൽ വിശ്വസിക്കുന്നു. ആറു മാസമായി നീതിക്കായി പോരാടുന്നു, മന്ത്രി നൽകിയ ഉറപ്പുകൾ പാലിക്കുന്നില്ലെങ്കിൽ ജീവൻ മരണപോരാട്ടത്തിന് വീണ്ടുമിറങ്ങുമെന്നും ഹർഷീന അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |