SignIn
Kerala Kaumudi Online
Thursday, 09 May 2024 5.16 PM IST

നാളികേര സംഭരണത്തിന് സൗകര്യമൊരുക്കും

lock
നാളികേര സംഭരണത്തിനാവശ്യമായ സ്ഥലം ലഭ്യമാക്കാൻ നടപടി മന്ത്രി പി.എ. മുഹമ്മദ് റിയാസ്.

ഫറോക്ക്:ബേപ്പൂർ നിയോജക മണ്ഡലത്തിലെ കടലുണ്ടി, ഫറോക്ക് എന്നീ സ്ഥലങ്ങളിൽ നാളികേര സംഭരണത്തിനാവശ്യമായ സ്ഥലം ലഭ്യമാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് . ബേപ്പൂർ നിയോജക മണ്ഡത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന 'ന്യൂ ബേപ്പൂർ - വിഷൻ 2025 'പദ്ധതിയുടെ ഭാഗമായുള്ള 'ജൈവ സമൃദ്ധി 'കൃഷി അനുബന്ധ മേഖലകളിലെ വികസന സാദ്ധ്യതകൾ ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാളികേര സംഭരണം കൃത്യമായി നടത്തുക, തേങ്ങയിൽ നിന്ന് മൂല്യവർദ്ധിത ഉല്പന്നങ്ങൾ നിർമ്മിച്ച് കർഷകന് വരുമാനമുണ്ടാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് നാളികേര സംഭരണം നടത്താൻ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കൃഷിയെ ടൂറിസവുമായി ബന്ധപ്പെടുത്തി അഗ്രി ഫാം ടൂറിസം, എക്കോ ടൂറിസം തുടങ്ങിയ പ്രത്യേക പദ്ധതികൾ രൂപപ്പെടുത്തും. കാർഷിക സേവനത്തിനായി ഉദ്ദേശിച്ച സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുമെന്നും മന്ത്രി പറഞ്ഞു.

പച്ചക്കറികൃഷിയിൽ സ്വയം പര്യാപ്തത കൈവരിച്ച് സമ്പൂർണ ഭക്ഷ്യസ്വയം പര്യാപ്തത എന്ന ലക്ഷ്യത്തിലെത്താൻ സാധിക്കണം. വിഷമില്ലാത്ത പച്ചക്കറികളും പഴങ്ങളും ഉറപ്പ് വരുത്താൻ കുടുംബശ്രീ, സ്വയം സഹായ സംഘങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, റെസിഡന്റ്സ് അസോസിയേഷനുകൾ , യുവജന സംഘടനകൾ, ക്ലബുകൾ തുടങ്ങിയവയുടെ സഹായത്തോടെ തരിശുനിലങ്ങളിൽ കൃഷി ചെയ്യുന്നതിന് ഊർജ്ജിത ശ്രമം നടത്തണം. കാർഷിക മേഖലയിലെ ഗവേഷണ സ്ഥാപനങ്ങളും മറ്റ് സേവന കേന്ദ്രങ്ങളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും കൈകോർത്ത് ഈ ലക്ഷ്യം കൈവരിക്കണമെന്നും മന്ത്രി പറഞ്ഞു. എന്തൊക്കെ ഇടപെടലുകൾ നടത്തിയാലാണ് കൃഷിയെ തിരിച്ചു കൊണ്ടുവരാനാവുകയെന്നത് ശില്പശാലയിൽ ചർച്ച ചെയ്യണം. ശില്പശാലയിൽ ഉരുത്തിരിഞ്ഞു വരുന്ന അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്രോഡീകരിച്ച് ന്യൂ ബേപ്പൂർ വിഷൻ 2025 ന്റെ വികസന ലക്ഷ്യങ്ങൾ കൈവരിക്കാൻ സാധിക്കണമെന്നും മന്ത്രി പറഞ്ഞു. സമ്പൂർണ തരിശുരഹിത മണ്ണ് എന്ന ലക്ഷ്യത്തിലേക്കുള്ള തയാറെടുപ്പായി ഈ ശില്പശാല മാറണമെന്നും മന്ത്രി ഓർമ്മിപ്പിച്ചു.കൃഷി,മൃഗസംരക്ഷണം ,ക്ഷീരവികസനം മത്സ്യബന്ധനം, കാർഷികോല്പന്ന സംസ്കരണം, ഉത്തരവാദിത്ത ടൂറിസം, സഹകരണം എന്നീ മേഖലകളിലെ വിദഗ്ധരും കർഷക പ്രതിനിധികളും വകുപ്പ് ഉദ്യോഗസ്ഥരും തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളും ചേർന്ന് സമഗ്രമായ കാർഷിക വികസനരേഖ ഈ ശില്പശാലയുടെ ഭാഗമായി തയാറാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

ഫറോക്ക് ആംബിയൻസ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ പരിപാടിയിൽ ഫറോക്ക് നഗരസഭ ചെയർമാൻ എൻ .സി അബ്ദുൽ റസാഖ് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടൻ, കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് വി .അനുഷ, നഗരസഭ മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി .സി രാജൻ എന്നിവർ മുഖ്യാതിഥികളായി. ടി. രാധ ഗോപി സ്വാഗതവും സംഘാടക സമിതി ചെയർമാൻ മുരളി മുണ്ടേങ്ങാട്ട് നന്ദിയും പറഞ്ഞു.മാർച്ച് 10, 11 തീയതികളിൽ നടന്ന ശില്പശാലയിൽ ഒട്ടേറെ പേർ പങ്കെടുത്തു. മണ്ഡലത്തിലെ ഉൽപാദന മേഖലയിലെ സാദ്ധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി വിവിധ വകുപ്പുകളുടെയും തദ്ദേശസ്ഥാപനകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും പദ്ധതികളുടെ സംയോജനത്തിലൂടെ വികസനരംഗത്ത് വലിയൊരു മുന്നേറ്റം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.