ബംഗളൂരു: ഈ വർഷം നടക്കാനിരിക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുജറാത്ത് മോഡൽ സ്ഥാനാർത്ഥി നിർണയം പരീക്ഷിക്കേണ്ടതില്ലെന്ന് ബിജെപി നേതൃത്വം. കർണാടകയിലെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് നിലവിലെ ഫോർമുല തന്നെ പിന്തുടരുമെന്നാണ് മുൻ മുഖ്യമന്ത്രിയും വരുന്ന തിരഞ്ഞെടുപ്പിനായുള്ള പ്രചരണങ്ങളുടെ മുഖ്യ ആസൂത്രകനുമായി യെഡിയൂരപ്പ അറിയിക്കുന്നത്.
കഴിഞ്ഞ ഗുജറാത്ത്-ഹിമാചൽ തിരഞ്ഞെടുപ്പുകളിൽ നിലവിലെ എംഎൽഎമാരെ മാറ്റി പുതുമുഖങ്ങളെ പരീക്ഷിച്ചായിരുന്നു ബിജെപി ഭരണം നിലനിർത്തിയത്. അതേ രീതി തന്നെ മെയ് മാസത്തിൽ നടക്കാൻ പോകുന്ന കർണാടക തിരഞ്ഞെടുപ്പിലും ആവർത്തിക്കണമെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഗുജറാത്ത് മോഡലിന് തത്ക്കാലം 'നോ' പറഞ്ഞിരിക്കുകയാണ് പാർട്ടി നേതൃത്വം. നിലവിലെ പല എംഎൽഎമാർക്കും ഒരു പകരക്കാരനും ഇല്ലാത്ത വിധം സ്വാധീനം അവരുടെ മണ്ഡലങ്ങളിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മറ്റൊരു പരീക്ഷണത്തിന് മുതിരേണ്ട എന്ന തീരുമാനത്തിലേയ്ക്ക് സംസ്ഥാന നേതൃത്വം എത്തിച്ചേർന്നത് എന്നാണ് വിവരം.
224 അംഗങ്ങളടങ്ങുന്ന സഭയിലെ നിലവിലുള്ള 120 സീറ്റിലുമുള്ള എംഎൽഎമാർക്ക് വലിയ സ്വീകാര്യതയും പല തലത്തിൽ സ്വാധീനവും ഉള്ളതായാണ് കണക്കാക്കുന്നത്. പ്രായാധിക്യം അടക്കമുള്ള കാരണങ്ങളാൽ കുറഞ്ഞത് ആറോ, ഏഴോ സീറ്റുകളിലാണ് എംഎൽഎമാരെ മാറ്റി പരീക്ഷിക്കാവുന്നത് എന്നാണ് യെഡിയൂരപ്പ അറിയിക്കുന്നത്.
കൂടാതെ ഗുജറാത്തിലും ഹിമാചലിലുമായി യഥാക്രമം 42ഉം 11ഉം സിറ്റിംഗ് എംഎൽഎമാർക്ക് സീറ്റ് നിഷേധിച്ചതിന്റെ അനന്തരഫലവും ബിജെപിയ്ക്ക് അനുഭവമായി മുന്നിലുണ്ട്. മുതിർന്ന നേതാക്കൾക്കടക്കം സീറ്റ് നിഷേധിച്ചതിന് പിന്നാലെ രണ്ട് സംസ്ഥാനങ്ങളിലും ആഭ്യന്തര തർക്കങ്ങൾ ഉടലെടുത്തിരുന്നു. അവ ഒഴിവാക്കാനുള്ള ശ്രമമാണ് കർണാടകയിൽ നടത്തുന്നതെന്നും രാഷ്ട്രീയ വൃത്തങ്ങൾ നോക്കിക്കാണുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |