SignIn
Kerala Kaumudi Online
Tuesday, 23 April 2024 2.14 PM IST

കരിങ്കടലിന് മുകളിലൂടെ പറന്ന അമേരിക്കൻ ഡ്രോണിനെ ഇടിച്ചിട്ട് റഷ്യ

russia

മോസ്കോ : കരിങ്കടലിന് മുകളിലൂടെ പറന്ന ആളില്ലാ യു.എസ് ഡ്രോൺ റഷ്യൻ യുദ്ധവിമാനവുമായി കൂട്ടിയിടിച്ച് തകർന്നു. പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. അന്താരാഷ്ട്ര വ്യോമപരിധിയിൽ പതിവ് നിരീക്ഷണം നടത്തുന്നതിനിടെയാണ് സമുദ്രനിരപ്പിൽ നിന്ന് 25,000 അടി ഉയരത്തിൽ വച്ച് യു.എസിന്റെ എം.ക്യു 9 റീപ്പർ ഡ്രോണിനെ റഷ്യയുടെ സുഖോയ് എസ്.യു - 27 ഫൈറ്റർ ജെറ്റ് ഇടിക്കുകയായിരുന്നു.

റൊമേനിയയിൽ നിന്ന് പറന്നുയർന്ന ഡ്രോൺ അന്താരാഷ്ട്ര വ്യോമപരിധിയിൽ ക്രൈമിയയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് കൂടി പറക്കുകയായിരുന്നു. ഇടിക്ക് പിന്നാലെ നിയന്ത്രണം പോയ ഡ്രോൺ കരിങ്കടലിലേക്ക് ഇടിച്ചിറങ്ങി. റഷ്യൻ വിമാനത്തിനും കേടുപാടുണ്ടെന്നാണ് കരുതുന്നത്. ഡ്രോണിനെ ബോധപൂർവം പിന്തുടർന്ന് ഇടിച്ചു വീഴ്ത്തിയെന്ന ആരോപണം റഷ്യ തള്ളി.

ഡ്രോണിനെ തകർത്തത് യുക്രെയിൻ അധിനിവേശത്തിലേക്ക് അമേരിക്ക നേരിട്ട് പങ്കാളിയാകാനുള്ള സാദ്ധ്യത കൂട്ടുമെന്ന ആശങ്കയുണ്ട്. 2014ൽ റഷ്യ യുക്രെയിനിൽ നിന്ന് പിടിച്ചെടുത്ത ക്രൈമിയൻ ഉപദ്വീപിന് സമീപം കരിങ്കടൽ മേഖലയിൽ നിരീക്ഷണത്തിന് യു.എസ് ഡ്രോണുകൾ പറക്കുന്നത് പതിവാണ്.

 അമേരിക്കൻ വാദം

നിരീക്ഷണ പറക്കൽ നടത്തിയ തങ്ങളുടെ എം.ക്യു ഡ്രോണിനെ റഷ്യയുടെ രണ്ട് എസ്.യു - 27 ഫെറ്റർ ജെ​റ്റുകൾ പിന്തുടർന്നു. ഉയർന്ന് പറന്ന വിമാനങ്ങൾ ഡ്രോണിന് മുകളിലേക്ക് നാലോളം തവണ ഇന്ധനം ഒഴിച്ചു. വിമാനങ്ങളിലൊന്ന് ഡ്രോണിന്റെ പ്രൊപ്പല്ലറിൽ വന്നിടിച്ചു. നിയന്ത്രണം നഷ്ടമായതോടെ കടലിൽ വീണു. റഷ്യൻ പൈലറ്റുമാരുടെ പ്രവൃത്തി തീർത്തും നിരുത്തരവാദിത്വപരം.

 റഷ്യൻ വാദം

യു.എസിന്റെ ആരോപണങ്ങളെല്ലാം തെറ്റ്. ഡ്രോണിനെ റഷ്യൻ ജെറ്റുകൾ ഇടിച്ചിട്ടില്ല. യാതൊരു ആയുധങ്ങളും ഉപയോഗിച്ചിട്ടില്ല. ട്രാക്ക് ചെയ്യാൻ കഴിയുന്ന തരത്തിലെ ആശയവിനിമയ സംവിധാനമായ ട്രാൻസ്പോണ്ടറുകൾ ഓഫാക്കിയാണ് ഡ്രോൺ പറന്നത്. എന്നാൽ യു.എസ് ഇത് നിഷേധിച്ചു.

റഷ്യൻ അതിർത്തിക്ക് നേരെ വന്ന ഡ്രോണിനെ ജെറ്റുകൾ പിന്തുടർന്നു. എന്നാൽ, ഡ്രോൺ തനിയെ നിയന്ത്രണം നഷ്ടമായി കടലിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു. തങ്ങളുടെ നിയന്ത്രണത്തിലുള്ള മേഖലകളിലേക്ക് യു.എസ് ഡ്രോണുകൾ കടന്നുകയറുന്നതായി റഷ്യൻ പ്രതിരോധ മന്ത്രാലയം ആരോപിച്ചു.

യുക്രെയിന് വേണ്ടി രഹസ്യ വിവരങ്ങൾ ചോർത്തുകയാണ് യു.എസ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് യുഎസിലെ റഷ്യൻ അംബാസഡർ അന​റ്റോളി ആന്റനോവ് ആരോപിച്ചു. കരിങ്കടൽ ഭാഗത്ത് ഡ്രോൺ പറത്തി യു.എസ് പ്രകോപനം സൃഷ്ടിക്കാൻ ശ്രമിച്ചെന്നും അനറ്റോളി കൂട്ടിച്ചേർത്തു.

----------------------------------------------------------------------------------------------------------------------------------------

----------------------------------------------------------------------------------------------------------------------------------------

 എം ക്യു - 9 റീപ്പർ ഡ്രോൺ - റഷ്യ വീഴ്ത്തിയത് യു.എസിന്റെ വജ്രായുധത്തെ

പ്രിഡേറ്റർ ബി എന്നറിയപ്പെടുന്ന ആളില്ലാ ഡ്രോൺ

 അതീവ രഹസ്യ സ്വഭാവമുള്ള വ്യോമാക്രമണങ്ങൾ നടത്താൻ ഉപയോഗിക്കുന്നു. റഡാറുകളുടെ ദൃഷ്‌ടിയിൽപ്പെടില്ല

 2007 മുതൽ യു.എസ് എയർഫോഴ്സിന്റെ ഭാഗം

 നിർമ്മാതാക്കൾ - ജനറൽ ആറ്റോമിക്‌സ് എയ്റോനോട്ടിക്കൽ സിസ്‌റ്റംസ്

 ലക്ഷ്യത്തെ ഒരേസമയം തെരയാനും തകർക്കാനും കഴിയും. ഇതിനായി പ്രത്യേക വിഷ്വൽ സെൻസറുകൾ. ദീർഘനേരം വായുവിൽ തുടരുന്നു

 മൈലുകൾക്കപ്പുറമുള്ള ലക്ഷ്യത്തെ സെക്കന്റുകൾക്കുള്ളിൽ തിരിച്ചറിയുന്നു

 നിയന്ത്രണം - ഗ്രൗണ്ട് സ്‌റ്റേഷനിലുള്ള ഒരു പൈലറ്റും ഒരു സെൻസർ ഓപ്പറേറ്ററും ചേർന്ന്

 ഭാരം - 2,223 കിലോ

 നീളം - 36 അടി

 ഉയരം -12 അടി

 ചിറകുകൾ തമ്മിലുള്ള നീളം - 65 അടി

 ഭാരവാഹക ശേഷി - 4,760 കിലോ

 വേഗത - മണിക്കൂറിൽ 300 മൈൽ (482 കിലോമീറ്റർ)

 പരമാവധി 50,000 അടി വരെ ഉയരത്തിൽ പറക്കും

 ഒറ്റത്തവണ പറക്കാൻ വേണ്ട ഇന്ധനം - 2,200 ലിറ്റർ

 ഒറ്റത്തവണ പറക്കാനാകുന്ന ദൂരം - 1,851 കിലോമീറ്റർ

 ജീവനെടുക്കുന്ന ' പ്രിഡേറ്റർ " !

നിരീക്ഷണത്തിനും അപകടകരമായ ആക്രമണങ്ങളിലും യു.എസ് വ്യാപകമായി ഉപയോഗിക്കുന്നവയാണ് എം ക്യു - 9 റീപ്പർ ഡ്രോൺ. ഒസാമ ബിൻലാദന്റെ പിൻഗാമിയായി അൽക്വഇദയുടെ നേതൃത്വം ഏറ്റെടുത്ത കൊടുംഭീകരൻ അയ്‌മൻ അൽ സവാഹിരി,​ ഇറാന്റെ ജെയിംസ് ബോണ്ടെന്ന് അറിയപ്പെട്ടിരുന്ന സൈനിക കമാൻഡർ ഖാസിം സുലൈമാനി എന്നിവരെ വധിക്കാൻ യു.എസ് തിരഞ്ഞെടുത്തത് എം ക്യു - 9 റീപ്പർ ഡ്രോണിനെയാണ്.

കഴിഞ്ഞ ജൂലായ് 31ന് കാബൂളിലെ വസതിയുടെ ബാൽക്കെണിയിൽ നിന്ന സവാഹിരിയെ എം.ക്യൂ - 9 റീപ്പർ ഡ്രോണിൽ നിന്ന് വിക്ഷേപിച്ച യു.എസിന്റെ 2 എ.ജി.എം - 114 ഹെൽഫയർ ആർ 9 എക്‌സ് 'നിൻജ ' മിസൈലുകളാണ് ഛിന്നഭിന്നമാക്കിയത്. 2020ൽ ഖാസിം സുലൈമാനിയെ ഇറാക്കിലെ ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഇതേ ഡ്രോണും മിസൈലുകളുമാണ് സുലൈമാനിയെയും വധിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.