തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ് രണ്ട് വർഷത്തിനുള്ളിൽ 1862.66 കോടിയുടെ സ്വകാര്യ നിക്ഷേപം സംസ്ഥാനത്തേക്ക് എത്തിക്കാൻ കഴിഞ്ഞു. കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ (കിൻഫ്ര) ആണ് ഇത്രയും തുക സംസ്ഥാനത്തേക്ക് ആകർഷിക്കുന്നതിൽ ചരിത്ര നേട്ടം കൈവരിച്ചത്. 24,003 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇക്കാലയളവിൽ സാധിച്ചു.
2011- 16ലെ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് 786.8 കോടി രൂപയുടെ നിക്ഷേപം മാത്രമാണ് ഉണ്ടായത്. അന്നുണ്ടായ നിക്ഷേപത്തിന്റെ രണ്ടിരട്ടിയിലധികം നിക്ഷേപം രണ്ടുവർഷം കൊണ്ട് കൈവരിക്കാനും അഞ്ച് ഇരട്ടിയിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിച്ചത് കേരളത്തിലെ വ്യവസായ സൗഹൃദ അന്തരീക്ഷത്തിന്റെ പ്രതിഫലനം കൂടിയാണ്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കൊണ്ടുവന്ന 1,511 കോടിയുടെ റെക്കോർഡ് നിക്ഷേപസമാഹരണമാണ് രണ്ടുവർഷം കൊണ്ട് ഈ സർക്കാർ മറികടന്നത്. അന്ന് സൃഷ്ടിക്കപ്പെട്ടതിനേക്കാൾ കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കാനും ഈ കാലയളവിൽ കിൻഫ്രയ്ക്ക് സാധിച്ചു.
ടാറ്റ എലക്സി, അഗാപ്പെ, ഹൈക്കോൺ, വിൻവിഷ് ടെക്‌നോളജീസ്, ട്രാൻസ് ഏഷ്യൻ ഷിപ്പിംഗ് കമ്പനി, വി ഗാർഡ് മുതലായ പ്രമുഖ കമ്പനികളുടെ നിക്ഷേപം കിൻഫ്രയുടെ വിവിധ വ്യവസായ പാർക്കുകളിലേക്ക് ആകർഷിച്ചിട്ടുണ്ട്. കിൻഫ്ര അനുവദിച്ച എല്ലാ അലോട്ട്‌മെന്റുകളുടെയും നിർമാണപ്രവർത്തനങ്ങൾക്ക് ഏകജാലക സംവിധാനം വഴി അംഗീകാരം നൽകിയതായും വ്യവസായ മന്ത്രി പി.രാജീവ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |