വനിതാ പ്രിമിയർ ലീഗ് ഫൈനൽ ഇന്ന്
കിരീടം തേടി ഡൽഹിയും മുംബയും
മുംബയ്: പ്രഥമ വനിതാ പ്രിമിയർ ലീഗിലെ കിരീടാവകാശികൾ ആരെന്നറിയാൻ ഇനിയൊരു പകലിന്റെ കാത്തിരപ്പ് മാത്രം. ഇന്ന് രാത്രി മുംബയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ കന്നിക്കിരീടമുയർത്താൻ ഡൽഹി ക്യാപിറ്റൽസും മുംബയ് ഇന്ത്യൻസും പോരിനിറങ്ങും. രാത്രി 7.30 മുതലാണ് ഫൈനൽ.
പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരായ ഡൽഹി നേരിട്ട് ഫൈനലിലേക്ക് ടിക്കറ്റെടുത്തപ്പോൾ എലിമനേറ്ററിൽ യു.പി വാരിയേഴ്സിനെ വീഴ്ത്തിയാണ് മുംബയ് ഫൈനലിലെത്തിയത്.
ഒപ്പത്തിനൊപ്പം
പ്രാഥമിക റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ ഡൽഹിക്കും മുംബയ്ക്കും 12 പോയിന്റ് വീതമായിരുന്നെങ്കിലും നെറ്റ് റൺറേറ്റിൽ മുന്നിലായിരുന്ന ഡൽഹി ഒന്നാം സ്ഥാനക്കാരാവുകയായിരുന്നു. ടൂർണമെന്റിൽ ഏറ്രുമുട്ടിയ രണ്ട് മത്സരങ്ങളിൽ ഇരുടീമും ഓരോ മത്സരങ്ങളിൽവീതം ഗംഭീര ജയം നേടി. ആദ്യത്തെ ഏറ്റുമുട്ടലിൽ മുംബയ് 8 വിക്കറ്റിന് ജയിച്ചപ്പോൾ രണ്ടാം തവണ മുഖാമുഖം വന്നപ്പോൾ ഡൽഹി 9 വിക്കറ്റിന്റെ ജയം നേടുകയായിരുന്നു.
ഡെയ്ഞ്ചറസ് ഡൽഹി
കഴിഞ്ഞിടെ നടന്ന ട്വന്റി-20 ലോകകപ്പ് ലോകകപ്പിൽ ഓസ്ട്രേലിയയെ കിരീടത്തിലേക്ക് നയിച്ച മെഗ് ലാന്നിംഗിന്റെ നേതൃത്വത്തിൽ ടൂർണമെന്റിലുടനീളം മികച്ച പ്രകടനമാണ് ഡൽഹി നടത്തിയത്. ലാന്നിംഗും ഇന്ത്യയെ അണ്ടർ18 ട്വന്റി-20 കിരീടത്തിലേക്ക് നയിച്ച ഷഫാലി വർമ്മയും ഓപ്പണിംഗിൽ നൽകുന്ന തുടക്കം ഡൽഹിയുടെ പലവിജയങ്ങളിലും നിർണായകമായി. ജമീമ റോഡ്രിഗസ്, അലിസെ കാപ്സി, മരിസനെ കപ്പ്, ശിഖ പാണ്ഡെ തുടങ്ങിയ മാച്ച് വിന്നർമാരും അവരുടെ കരുത്താണ്. ഇന്ന് മലയാളി താരം മിന്നു മണി ഡൽഹിക്കായി കളത്തിലിറങ്ങാൻ സാധ്യതയുണ്ട്.
മിന്നാൻ മുംബയ്
ആദ്യഘട്ടത്തിൽ കളിച്ച അഞ്ച് മത്സരങ്ങളും ജയിച്ച ഒരേയൊരുടീമായ മുംബയ് ഇന്ത്യൻസ് നേരട്ട് ഫൈനലിലെത്തുമെന്ന് കരുതപ്പെട്ടിരുന്നെങ്കിലും പിന്നീട് യു.പിയോടും ഡൽഹിയോടും വഴങ്ങിയ തോൽവികൾ അവർക്ക് തിരിച്ചടിയാവുകയായിരുന്നു. എന്നാൽ എലിമനേറ്ററിൽ യു.പിയെ തരിപ്പണമാക്കി ഹർമ്മനും കൂട്ടരും ഫൈനലിലേക്ക് ഇരച്ചെത്തുകയായിരുന്നു. പലപ്പോഴും വിജയിച്ച മത്സരത്തിലെ ടീമിനെ നിലനിറുത്താൻ താത്പര്യപ്പെടുന്ന മുംബയ് ഇന്ന് എലിമനേറ്ററിൽ ഇറങ്ങിയ അതേഇലവനെ കളിപ്പിച്ചേക്കും.
ലൈവ്: സ്പോർട്സ് 18, ജിയോ സിനിമ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |