ന്യൂയോർക്ക്: ഇന്റൽ സഹസ്ഥാപകൻ ഗോർഡൻ മൂർ അന്തരിച്ചു. 94 വയസായിരുന്നു. വെള്ളിയാഴ്ച ഹവായ്‌യിലെ വസതിയിലായിരുന്നു അന്ത്യം. സെമി കണ്ടക്ടർ വ്യവസായ രംഗത്തെ അതികായനായ അദ്ദേഹത്തിന്റെ ' മൂർസ് ലോ" കമ്പ്യൂട്ടറിന്റെ വളർച്ചയിൽ ഏറെ നിർണായകമായ ഒന്നാണ്. കമ്പ്യൂട്ടിംഗ് ശക്തിയിൽ സ്ഥിരമായ വർദ്ധനവുണ്ടാകുമെന്ന് സൂചിപ്പിക്കുന്ന അദ്ദേഹത്തിന്റെ മൂർസ് ലോ എന്ന സിദ്ധാന്തത്തെ സാധൂകരിക്കും വിധമാണ് സാങ്കേതികവിദ്യയുടെ വളർച്ച. 1968ലാണ് റോബർട്ട് നോയ്‌സിനൊപ്പം ചേർന്ന് അദ്ദേഹം ഇന്റൽ സ്ഥാപിച്ചത്. ഇന്ന് ലോകത്തെ 80 ശതമാനം പേഴ്സണൽ കമ്പ്യൂട്ടറുകളിലും ' ഇന്റൽ ഇൻസൈഡ് " പ്രൊസസറുകൾ സ്ഥാപിക്കപ്പെടുന്നതിൽ അദ്ദേഹം വഹിച്ച ദീർഘ വീക്ഷണം ഏറെ വലുതാണ്.
1929 ജനുവരി 3ന് സാൻഫ്രാൻസിസ്കോയിൽ ജനിച്ച അദ്ദേഹം കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ നിന്ന് കെമിസ്ട്രിയിൽ ബിരുദം നേടി. ശേഷം കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിൽ നിന്ന് പിഎച്ച്ഡി സ്വന്തമാക്കി. കാലിഫോർണിയ ആസ്ഥാനമായുള്ള ഫെയർചൈൽഡ് സെമികണ്ടക്ടർ ഇന്റർനാഷണലിലെ ജോലിക്ക് ശേഷമാണ് ഗോർഡൻ മൂർ ഇന്റൽ സ്ഥാപിച്ചത്. 1975 വരെ ഇന്റലിലെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായിരുന്ന അദ്ദേഹം പിന്നീട് പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ചെയർമാനുമായി. 1997ൽ ഇന്റലിന്റെ ചെയർമാൻ എമെറിറ്റസ് സ്ഥാനം ലഭിച്ചു. ഫോബ്സ് മാഗസിന്റെ 2023ലെ കണക്ക് പ്രകാരം 7.2 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. 2002ൽ ജോർജ് ഡബ്ല്യു. ബുഷ് പ്രസിഡന്റായിരിക്കെ രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ മെഡൽ ഒഫ് ഫ്രീഡം നൽകി അദ്ദേഹത്തെ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |