ഇടുക്കി: അദ്ധ്യാപികയായ അനുമോളെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് വിജേഷ് അറസ്റ്റിൽ. കുമളിക്ക് സമീപം തമിഴ്നാട് അതിർത്തിയിലെ വനപ്രദേശത്തുനിന്നാണ് ഇയാൾ പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ച വീട്ടിലെ കട്ടിലിനടിയിൽ നിന്ന് അനുമോളുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെയാണ് വിജേഷ് ഒളിവിൽ പോയത്. അന്വേഷണത്തിനിടയിൽ ഇയാളുടെ മൊബൈൽഫോൺ തമിഴ്നാട് അതിർത്തിയിലെ വനത്തിൽ നിന്ന് കണ്ടെടുത്തു. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.
കാഞ്ചിയാർ പള്ളിക്കവലയിലുള്ള ജ്യോതി പ്രീപ്രൈമറി സ്‌കൂളിലെ അദ്ധ്യാപികയായിരുന്നു അനുമോൾ. 17ന് സ്കൂളിലെത്തിയ അനുമോൾ പിറ്റേദിവസം നടക്കാനിരിക്കുന്ന സ്‌കൂൾ വാർഷികാഘോഷത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയാക്കിയാണ് വീട്ടിലേക്കു മടങ്ങിയത്. പക്ഷേ, വാർഷികാഘോഷങ്ങളിൽ പങ്കെടുക്കാൻ അനുമോൾ സ്കൂളിലെത്തിയില്ല.
മകൾ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയെന്ന് വിജേഷ് അനുവിന്റെ മാതാപിതാക്കളെ അറിയിച്ചിരുന്നു. അവർ വിളിച്ചപ്പോൾ യുവതിയുടെ ഫോൺ സ്വിച്ച് ഓഫായിരുന്നു. ഭാര്യയുടെ മാതാപിതാക്കൾ വീട്ടിലെത്തിയെങ്കിലും കിടപ്പുമുറിയിൽ അവർ കയറാതിരിക്കാൻ വിജേഷ് ശ്രദ്ധിച്ചിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകുകയും ചെയ്തു.
എന്നാൽ പിന്നീട് വിളിച്ചപ്പോൾ അനുവിന്റെ ഫോൺ റിംഗ് ചെയ്യുകയും കട്ടാവുകയും ചെയ്തു.തുടർന്ന് അനുവിന്റെ മാതാപിതാക്കളും സഹോദരനും സ്‌റ്റേഷനിലെത്തി അന്വേഷണ പുരോഗതി തിരക്കിയിരുന്നു. വൈകിട്ട് ആറോടെ വിജേഷും അനുവും താമസിച്ചിരുന്ന വീട്ടിൽ ഇവർ എത്തി. വീട് പൂട്ടിയിരിക്കുന്നത് കണ്ട് തള്ളിത്തുറന്ന് അകത്തുകയറിയപ്പോൾ ദുർഗന്ധം അനുഭവപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിൽ, കട്ടിലിനടിയിലെ കമ്പിളിപ്പുതപ്പ് മാറ്റിയപ്പോൾ കൈ പുറത്തേക്ക് വരികയായിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |