കൊല്ലം: നടുറോഡിൽ ഓട്ടോറിക്ഷാ ഡ്രൈവറുടെ കൈ തല്ലിയൊടിക്കുകയും പെൺകുട്ടിയെ മർദിക്കുകയും ചെയ്ത സംഭവത്തിൽ യുവതി പിടിയിൽ. പാങ്ങലുകാട്ടിൽ സ്വദേശി അൻസിയ ബീവിയാണ് പിടിയിലായത്. ലേഡീസ് സ്റ്റോർ നടത്തിവരികയായിരുന്ന ഇവരെ കൊട്ടാരക്കര ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
തന്റെ കടയുടെ മുന്നിൽ വാഹനങ്ങൾ നിർത്തുന്നതിന്റെ പേരിൽ യുവതി പതിവായി ആളുകളോട് വഴക്കിട്ടിരുന്നു. കഴിഞ്ഞാഴ്ച പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെ പ്രതി മർദിച്ചിരുന്നു. തെറിവിളിയും കല്ലേറുമൊക്കെയായി. അടിയുടെ വീഡിയോ ഓട്ടോ ഡ്രൈവറായ കൊല്ലം കടയ്‌ക്കൽ സ്വദേശി വിജിത്ത് പകർത്തിയെന്നായിരുന്നു അൻസിയയുടെ സംശയം. ഇതിനെക്കുറിച്ച് ചോദിക്കാനായി അന്‍സിയ ഓട്ടോസ്റ്റാന്റിലെത്തി.
താൻ വീഡിയോ എടുത്തില്ലെന്ന് പറഞ്ഞിട്ടും അൻസിയ ചെവികൊണ്ടില്ല. കമ്പിവടികൊണ്ട് ആക്രമിക്കുകയായിരുന്നു. അതിനുശേഷം തന്റെ കടയിലേക്ക് തിരികെ പോയി. പരിക്കേറ്റ വിജിത്തിനെ മറ്റുള്ളവർ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. പൊലീസ് കേസെടുത്തതോടെ അൻസിയ ഒളിവിൽ പോകുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |