ശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവളത്തിൽ അറ്റകുറ്റപ്പണിക്കിടെ ഹൈമാസ്റ്റ് ലൈറ്റ് പൊട്ടിവീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം, വേളി ആൾസെയിന്റ്സ് ഈന്തിവിളാകത്ത് ടി.സി. 32/765 (1) ദിവ്യോദയത്തിൽ കെ.വി. അനിൽകുമാറാണ് (49, ബി.ഡി.ജെ.എസ് തിരുവനന്തപുരം മേഖലാ പ്രസിഡന്റ്) മരിച്ചത്.
ഒപ്പമുണ്ടായിരുന്ന നോബിൾ, കമറുദ്ദീൻ, രജിത്ത് എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു.
ഇന്നലെ രാവിലെ 10.15നായിരുന്നു അപകടം. ആഭ്യന്തര വിമാനത്താവളത്തിലെ റൺവേക്ക് സമീപമുള്ള ഹൈമാസ്റ്റ് ലൈറ്റ് അറ്റകുറ്റപ്പണിക്കായി കെട്ടിയിറക്കുന്നതിനിടെ ഇരുമ്പ് വടം പൊട്ടുകയായിരുന്നു. തുടർന്ന് വലിയ ഭാരമുള്ള ലൈറ്റിന്റെ പാനൽ അനിൽകുമാറിന്റെ തലയിൽ വീണു. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. താടിയെല്ല് പൊട്ടിയതിനെ തുടർന്ന് കമറുദ്ദീനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മറ്റ് രണ്ട് പേരുടെയും പരിക്ക് ഗുരുതരമല്ല. വിമാനത്താവളത്തിലെ ഹൈമാസ്റ്റ് ലൈറ്റുകളുടെ അറ്റകുറ്റപ്പണികളുടെ കരാറെടുത്ത യു.ഡി.എസ് എന്ന സ്വകാര്യ കമ്പനിയിലെ ജീവനക്കാരാണിവർ. അനിലിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് ഉച്ചയ്‌ക്ക് രണ്ടിന് മുട്ടത്തറ എസ്.എൻ.ഡി.പി ശ്‌മശാനത്തിൽ സംസ്‌കരിക്കും. ഭാര്യ: നിഷ. മക്കൾ: ദിവ്യ,ദയ.
സുരക്ഷാ സംവിധാനമില്ലെന്ന് പരാതി
സുരക്ഷാ സംവിധാനങ്ങളില്ലാതെ ഹൈമാസ്റ്റ് ലൈറ്റിന്റെ അറ്റകുറ്റപ്പണി നടത്തിയതാണ് അപടകാരണമെന്നാണ് ആക്ഷേപം.ലൈറ്റുകൾ താഴേക്കിറക്കുന്നതിനും കയറ്റുന്നതിനുമുള്ള ഇരുമ്പ് വടം അപകടാസ്ഥയിലായിരുന്നു. ഇക്കാര്യം പല തവണ ജീവനക്കാർ ചൂണ്ടിക്കാണിച്ചെങ്കിലും അധികൃതർ നടപടിയെടുത്തില്ല. വലിയതുറ പൊലീസ് കേസെടുത്തു. എൻ.കെ. പ്രമേചന്ദ്രൻ എം.പി, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, മുൻ മന്ത്രി വി.എസ്. ശിവകുമാർ, മുൻമേയർ ജയൻബാബു, ബി.ഡി.ജെ.എസ് സംസ്ഥാന നേതാക്കളായ എസ്.ആർ.എം. അജി, രാജേഷ് നെടുമങ്ങാട്, ആലുവിള അജിത് എന്നിവർ അന്തിമോപചാരമർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |