കൊല്ലം: കിഫ്ബിയിൽ ഉൾപ്പെടുത്തിയ ജില്ലയിലെ 1000 കോടിയിലേറെ രൂപയുടെ പദ്ധതികൾ പ്രഖ്യാപനത്തിലൊതുങ്ങി. കിഫ്ബിയിൽ നേരത്തെ ഉൾപ്പെടുത്തിയതിനാൽ വകുപ്പുകളുടെ ബഡ്ജറ്റ് വിഹിതം ഉപയോഗിച്ചും ഈ പദ്ധതികളിൽ പലതും നടപ്പാക്കാൻ കഴിയാത്ത അവസ്ഥയാണ്.
ബഡ്ജറ്റിന് പിന്നാലെ പണമെത്തുമെന്നും അതിവേഗം അനുമതികൾ ലഭ്യമാക്കി സമയബന്ധിതമായി പദ്ധതികൾ പൂർത്തിയാക്കുമെന്നും കിഫ്ബിയുടെ തുടക്കത്തിൽ പറഞ്ഞിരുന്നു. എന്നാൽ, ജില്ലയിൽ പ്രഖ്യാപിച്ച പല പദ്ധതികളുടെയും രൂപരേഖ പോലും ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല. രൂപരേഖകളിൽ പലതും നിസാര തിരുത്തലുകൾ നിർദ്ദേശിച്ച് കിഫ്ബി തുടർച്ചയായി മടക്കുകയാണെന്നും നിർവഹണ ഏജൻസികൾ പറയുന്നു. അനുമതി അനന്തമായി വൈകുന്നതിനാൽ പല പദ്ധതികളും പൂർത്തിയാക്കാൻ നേരത്തെ നീക്കിവച്ച പണത്തെക്കാൾ 20 ശതമാനത്തോളം അധികം വേണ്ട സ്ഥിതിയുമുണ്ട്. സാമ്പത്തിക പ്രതിസന്ധി കാരണം കിഫ്ബി ബോധപൂർവ്വം അനുമതികൾ വൈകിപ്പിക്കുന്നതായും പരാതിയുണ്ട്.
റോഡ്, പാലം , ആശുപത്രി കെട്ടിടസമുച്ചയം തുടങ്ങിയ വൻ തുകയ്ക്കുള്ള പദ്ധതികൾക്ക് പുറമേ പത്ത് കോടിയിൽ താഴെ നീക്കിവച്ച റോഡ് വികസനം, സ്കൂളുകൾ, ഐ.ടികൾ എന്നിവയ്ക്കുള്ള കെട്ടിട നിർമ്മാണം, ആശുപത്രികളിൽ കാത്ത് ലാബ്, ഡയാലിസിസ് സെന്ററുകൾ, ചന്തകളുടെ ആധുനികവത്കരണം തുടങ്ങിയ നിരവധി പ്രവൃത്തികൾ ആരംഭിക്കാനുണ്ട്.
നടപടിനീളുന്ന ചില പ്രധാന പദ്ധതികൾ
കൊല്ലം ചെങ്കോട്ട പാതയിൽ കോയിക്കൽ മുതൽ കരിക്കോട് വരെ
നാല് വരിയാക്കൽ, പള്ളിമുക്കിൽ ഫ്ലൈ ഓവർ- 447 കോടി
വിക്ടോറിയ ആശുപത്രി വികസനം - 108 കോടി
ലിങ്ക് റോഡ് നാലാംഘട്ട വികസനം - 150 കോടി
കല്ലുന്താഴം ആർ.ഒ.ബി - 50 കോടി
പരവൂർ ഒല്ലാൽ ആർ.ഒ.ബി - 68 കോടി
കണ്ണനല്ലൂർ ജംഗ്ഷൻ വികസനം - 21 കോടി
കൊട്ടാരക്കര റിംഗ് റോഡ് രണ്ടാംഘട്ടം - 30 കോടി
പുനലൂർ ഗവ.പോളിടെക്നിക് അടിസ്ഥാന സൗകര്യം - 13.82 കോടി
കിഫ്ബി അംഗീകരിച്ചിട്ടും ഇഴയുന്ന ചില പദ്ധതികൾ
തീരദേശ ഹൈവേ - 6500 കോടി
( ആദ്യഘട്ടത്തിൽ വകയിരുത്തിയത്)
പത്തനാപുരം താലൂക്ക് ആശുപത്രി വികസനം - 93 കോടി
എസ്.എൻ കോളേജ് ജംഗ്ഷൻ ആർ.ഒ.ബി - 87.80 കോടി
പുതിയകാവ് ആർ.ഒ.ബി - 30 കോടി
മയ്യനാട് ആർ.ഒ.ബി - 50 കോടി
കണ്ണങ്കാട്ട് കടവ് പാലം - 50 കോടി
തഴവ ഗവ. കോളേജ് കെട്ടിടം - 13.82 കോടി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |