മനില : തെക്കൻ ഫിലിപ്പീൻസിൽ ബോട്ടിന് തീപിടിച്ച് കൈക്കുഞ്ഞ് അടക്കം 31 പേർ മരിച്ചു. ബുധനാഴ്ച രാത്രി പ്രാദേശിക സമയം രാത്രി 10.40ന് ബാസിലാൻ പ്രവിശ്യയിലെ ബാലുക് - ബാലുക് ദ്വീപിന് സമീപമാണ് അപകടമുണ്ടായത്.
സംബോൻഗ പ്രവിശ്യയിൽ നിന്ന് സുലു പ്രവിശ്യയിലെ ജോലോയിലേക്ക് സഞ്ചരിച്ച എം.വി ലേഡി മേരി ജോയ് - 3 എന്ന ബോട്ടാണ് അപകടത്തിൽ പെട്ടത്. 35 ജീവനക്കാർ ഉൾപ്പെടെ 230 പേരെ രക്ഷപ്പെടുത്തി. ഏഴ് പേരെ കാണാനില്ല.
രാത്രി യാത്രക്കാർ ഉറങ്ങുന്നതിനിടെ ബോട്ടിന്റെ ശീതീകരിച്ച ക്യാബിനുകളിൽ നിന്നാണ് തീപിടർന്നത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തീപിടിത്തത്തിന് തൊട്ടുമുന്നേ സ്ഫോടന ശബ്ദം കേട്ടതായി വിവരമുണ്ട്.
ഇതിനിടെ നിരവധി പേർ വെള്ളത്തിലേക്ക് ചാടി നീന്തി രക്ഷപെടാൻ ശ്രമിച്ചു. ഇവരെ ഫിലിപ്പീൻസ് കോസ്റ്റ് ഗാർഡും നേവിയും മത്സ്യത്തൊഴിലാളികളും ചേർന്ന് കരയ്ക്കെത്തിച്ചു. ഇന്നലെ രാവിലെയോടെയാണ് തീ നിയന്ത്രണവിധേയമായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |