ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ഇൻഡോറിൽ ക്ഷേത്രക്കിണറിന്റെ മൂടി തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 35 ആയി. നിരവധി പേരെ കാണാതായിട്ടുണ്ട്. രക്ഷപ്പെട്ട പതിനാലുപേർ ആശുപത്രിയിലാണ്. ഇതിൽ ആരുടെയും നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ. കാണാതായവർക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ഇൻഡോറിലെ ഏറ്റവും പഴയ റസിഡൻഷ്യൽ കോളനികളിലൊന്നായ സ്‌നേഹ് നഗറിലെ ബെലേശ്വർ മഹാദേവ് ക്ഷേത്രത്തിലാണ് അപകടമുണ്ടായത്.
രാമനവമിയോടനുബന്ധിച്ച് ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്കായിരുന്നു. ഇതിനിടെ താങ്ങാനാവുന്നതിലും അധികം ആളുകൾ കിണറിന്റെ ക്രോൺക്രീറ്റ് മൂടിയിൽ ചവിട്ടിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അറുപതുവർഷത്തോളം പഴക്കമുള്ള മൂടിതകർന്നതോടെ ഭക്തജനങ്ങൾ നാൽപ്പതടിയോളം താഴ്ചയുള്ള കിണറിൽ പതിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ദേശീയ ദുരന്ത നിവാരണ സേനയും (എൻ ഡി ആർ എഫ്) സംസ്ഥാന ദുരന്ത നിവാരണ സേനയും (എസ് ഡി ആർഎഫ്) ഏറെ പണിപ്പെട്ടാണ് ആളുകളെ പുറത്തെടുത്തത്.
ദുരന്തത്തിൽ പ്രധാനമന്ത്രിയും മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ദുഃഖം രേഖപ്പെടുത്തി. സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൗഹാനുമായി സംസാരിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |