സർക്കാരിന്റെ വാർഷികാഘോഷം ബഹിഷ്കരിക്കും
തിരുവനന്തപുരം: സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ച ഇന്ധനസെസ്സും നികുതിപരിഷ്കാരങ്ങളും നിലവിൽ വന്ന ഇന്നലെ സംസ്ഥാന വ്യാപകമായി കരിദിനമാചരിച്ച് യു.ഡി.എഫ്. സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളിലും നഗരങ്ങളിലും പകൽവെളിച്ചത്തിൽ പന്തം കൊളുത്തിയും കറുത്ത ബാഡ്ജ് ധരിച്ചും കരിങ്കൊടിയുയർത്തിയും യു.ഡി.എഫ് പ്രവർത്തകർ പ്രതിഷേധപ്രകടനം നടത്തി.
യു.ഡി.എഫിന്റെ മുഴുവൻ നേതാക്കളും ജനപ്രതിനിധികളും പ്രതിഷേധത്തിന്റെ ഭാഗമായി. സർക്കാരിന്റെ രണ്ടാം വാർഷികാഘോഷ പരിപാടികളുമായി സഹകരിക്കില്ലെന്ന് എറണാകുളത്തെ കരിദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രതിപക്ഷനേതാവും യു.ഡി.എഫ് ചെയർമാനുമായ വി.ഡി. സതീശൻ പ്രഖ്യാപിച്ചു.
ജനങ്ങൾക്ക് മേൽ നികുതിഭാരം അടിച്ചേല്പിച്ചുവെന്നാരോപിച്ചാണ് സർക്കാർ വാർഷികാഘോഷ പരിപാടികളോട് സഹകരിക്കേണ്ടെന്ന തീരുമാനം യു.ഡി.എഫ് സ്വീകരിച്ചിരിക്കുന്നത്. ജനജീവിതം കൂടുതൽ ദുസ്സഹമാക്കുന്ന ദിവസം തന്നെ സർക്കാരിന്റെ വാർഷികാഘോഷ പരിപാടികൾ തുടങ്ങുന്നുവെന്നത് വിരോധാഭാസമാണെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു.
തിരുവനന്തപുരത്ത് രാവിലെ 11ന് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് സെക്രട്ടേറിയറ്റിലേക്കുള്ള പ്രകടനത്തിന് യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ നേതൃത്വം നൽകി. യു.ഡി.എഫിന്റെ വിവിധ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് എല്ലാ ജില്ലകളിലും പ്രതിഷേധം സംഘടിപ്പിച്ചത്.
വെള്ളക്കരം, വൈദ്യുതി ചാർജ്, വീട്ടുകരം, ഇന്ധനവില എന്നിവയെല്ലാം ഒരു നിയന്ത്രണവുമില്ലാതെ അശാസ്ത്രീയമായി വർദ്ധിപ്പിച്ചാണ് ജനങ്ങളെ ദുരിതത്തിലേക്ക് സർക്കാർ തള്ളിവിട്ടതെന്ന് യു.ഡി.എഫ് ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |