ന്യൂഡൽഹി: പെൺകുട്ടികളുടെ ഉന്നമനത്തെക്കുറിച്ച് സംസാരിക്കുന്ന ഒരു ബിജെപി വനിതാ നേതാവ് പോലും പിന്തുണ അറിയിച്ച് വിളിച്ചിട്ടില്ല എന്ന് ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങൾ. ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷൻ ബ്രിജ് ഭൂഷണിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് നടത്തുന്ന സമരം ഇരുപത് ദിവസം പിന്നിട്ടതിന് പിന്നാലെയായിരുന്നു താരങ്ങളുടെ പ്രതികരണം. ബേട്ടി പഠാവോ, ബേട്ടി ബെച്ചാവോ മുദ്രാവാക്യം ഉയർത്തുന്ന ഒരു വനിതാ നേതാവ് പോലും തങ്ങളെ വിളിച്ചിട്ടില്ല എന്നായിരുന്നു താരങ്ങൾ അറിയിച്ചത്.
നിർമ്മല സീതാരാമൻ, സ്മൃതി ഇറാനി അടക്കമുള്ള ബിജെപി വനിതാ എംപിമാരുടെ ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് കത്തയക്കുമെന്നും സമരത്തിന്റെ ഭാഗമായ ദേശീയ ഗുസ്തി താരങ്ങളടക്കമുള്ളവർ അറിയിച്ചു. കൂടാതെ സമരത്തെ അനുകൂലിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർ 16-ന് ഓഫീസിന് മുന്നിൽ പ്രതിഷേധിക്കണമെന്നും താരങ്ങൾ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം താരങ്ങൾ സമരവേദിയിൽ കറുത്ത ബാഡ്ജ് അണിഞ്ഞിരുന്നു. കരിദിനമാചരിക്കുന്നതിന്റെ ഭാഗമാണിതെന്ന് താരങ്ങൾ വ്യക്തമാക്കി. രാജ്യത്തെ ജനങ്ങൾ സമരത്തിൽ തങ്ങളെ പിന്തുണക്കണമെന്ന് കരിദിനത്തിൽ താരങ്ങൾ അഭ്യർത്ഥിച്ചു. സമൂഹ മാദ്ധ്യമങ്ങളിൽ തങ്ങളെ ടാഗ് ചെയ്ത് പിന്തുണ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു.
അതേസമയം കുറ്റാരോപിതനായ ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷൻ ബ്രിജ് ഭൂഷണിന്റെ മൊഴി കഴിഞ്ഞ ദിവസം ഡൽഹി പൊലീസ് രേഖപ്പെടുത്തിയിരുന്നു. തനിക്കെതിരെയുള്ള ലൈംഗിക പരാതികൾ ബ്രിജ് ഭൂഷൺ നിഷേധിച്ചു. ഗുസ്തി ഫെഡറേഷൻ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |