കൊല്ലം: സ്വകാര്യബസുകളിലെ കണ്ടക്ടർമാരുടെ മോശം പെരുമാറ്റം യാത്രക്കാർക്കുണ്ടാക്കുന്ന തലവേദന ഒഴിവാക്കാൻ പുതിയ പദ്ധതിയുമായി മോട്ടോർവാഹന വകുപ്പ്. യാത്രക്കാരോട് പെരുമാറുന്നതിലടക്കം പ്രത്യേക പരിശീലനം നൽകിയ ശേഷം യുവാക്കളെക്കൊണ്ട് കണ്ടക്ടർ ലൈസൻസ് എടുപ്പിക്കുക എന്നതാണ് വകുപ്പിന്റെ ലക്ഷ്യം.
ജില്ലയിൽ നിലവിൽ 800 ഓളം സ്വകാര്യ ബസുകളുണ്ട്. ഇവയിലെ കണ്ടക്ടർമാർക്കെതിരെ ദിവസം പത്ത് പരാതികളെങ്കിലും മോട്ടോർ വാഹന വകുപ്പിന് ലഭിക്കുന്നുണ്ട്. ഇതിൽ ഏറെയും സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കും നേരെയുള്ള മോശം പെരുമാറ്റം സംബന്ധിച്ചാണ്. ലൈസൻസുള്ള കണ്ടക്ടർമാരുടെ എണ്ണക്കുറവ് കാരണം ബസ് മുതലാളിമാർക്കും പ്രശ്നക്കാരായ കണ്ടക്ടർമാരെ ഒഴിവാക്കാൻ കഴിയാത്ത അവസ്ഥയുണ്ട്. ലൈസൻസുളളവർ കുറവായതിനാൽ കിട്ടുന്നവരെ കണ്ടക്ടർമാരാക്കുകയാണ ഉടമകൾ. ഇതിനുള്ള പരിഹാരമാണ് മോട്ടോർ വാഹന വകുപ്പിന്റെ ലക്ഷ്യം.
എസ്.എസ്.എൽ.സി പരീക്ഷ എഴുതിയിരിക്കണമെന്നത് മാത്രമാണ് കണ്ടക്ടർ ലൈസൻസിനുള്ള യോഗ്യത. ജയിച്ചവർക്കും തോറ്റവർക്കും അപേക്ഷിക്കാം.
പ്രത്യേക പരിശീലനം
ഉത്തവാദിത്വബോധമുള്ള കണ്ടക്ടർമാരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രത്യേക പരിശീലനമാകും നൽകുക. കുന്നത്തൂരിലാണ് പദ്ധതിയുടെ തുടക്കം. അപേക്ഷിക്കേണ്ടത് എങ്ങനെയെന്നും യോഗ്യത എന്താണെന്നും പലർക്കും അറിയില്ല. അതുകൊണ്ടാണ് പുതുതലമുറയിലെ വലിയൊരു വിഭാഗം ഈ രംഗത്തേക്ക് കടന്നുവരാത്തതെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. .ലൈസൻസിന് അപേക്ഷിക്കാൻ ഉദ്യോഗസ്ഥർ സഹായിക്കും. അന്ന് തന്നെ പെരുമാറ്റത്തിലും പ്രഥമ ശുശ്രൂഷയിലും ഓൺലൈൻ പരീക്ഷയുടെ സിലബസിലും പരിശീലനം നൽകും. ഉച്ചയ്ക്ക് ശേഷം ഓൺലൈൻ പരീക്ഷയും നടത്തും. ജില്ലയിൽ എവിടെയുള്ളവർക്കും പങ്കെടുക്കാം.
ഇന്നു തുടക്കം
കൊല്ലം ആർ.ടി.ഒ എൻഫോഴ്സ്മെന്റിന്റെയും കുന്നത്തൂർ സബ് ആർ.ടി.ഒയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഇന്ന് പദ്ധതിക്ക് തുടക്കമാകും. ചക്കുവള്ളി ആർ.ടി.ഓഫീസിന് സമീപമുള്ള ദീവാനിയ ഹാളിൽ നടക്കുന്ന പരിശീലന പരിപാടി ആർ.ടി.ഒ ഡി. മഹേഷ് ഉദ്ഘാടനം ചെയ്യും. കുന്നത്തൂർ ജോയിന്റ് ആർ.ടി.ഒ ആർ. ശരത്ചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. എൻഫോഴ്സ്‌മെൻറ് ആർ.ടി.ഒ എച്ച്. അൻസാരി മുഖ്യ പ്രഭാഷണം നടത്തും. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ഡി. വേണുകുമാർ, രാംജി കെ.കരൻ, പ്രഥമ ശ്രുശ്രൂഷയിൽ ഡോ. ആതുരദാസ്, ഡോ. ഗിരൺ എന്നിവർ ക്ലാസുകൾ നയിക്കും. മെഡിക്കൽ പരിശോധനയും ഉണ്ടാകും. അക്ഷയ സി.എസ്.സി കേന്ദ്രങ്ങൾ മുഖേന ലൈൻസൻസിനായി അപേക്ഷിക്കാം.
വേണ്ട രേഖകൾ
എസ്.എസ്.എൽ.സി (പാസ്/ ഫെയിൽ) സർട്ടിക്കറ്റ്, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ, ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ്, കണ്ടക്ടർ ലൈസൻസിനുള്ള അപേക്ഷ, ഫീസ് എന്നിവയാണ് വേണം. സ്ത്രീകൾക്കും അപേക്ഷിക്കാം. താല്പര്യമുള്ളവർ ഇന്നു രാവിലെ 9.30ക്ക് ചക്കുവള്ളി ആർ.ടി.ഓഫീസിന് സമീപമുള്ള ദീവാനിയ ഹാളിൽ എത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |