ന്യൂഡൽഹി: ജന്തർ മന്ദറിൽ ഗുസ്‌തി താരങ്ങൾ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യമർപ്പിച്ച് കർഷകരും വിദ്യാർത്ഥികളും അടക്കം ആയിരക്കണക്കിന് പേർ ഇന്ത്യാഗേറ്റിൽ ഒത്തുകൂടി മെഴുകുതിരികൾ തെളിയിച്ചു. താരങ്ങൾക്കൊപ്പമുണ്ടാകുമെന്നും നീതി ലഭിക്കും വരെ അവർക്കൊപ്പം പോരാടുമെന്നും ഒത്തുകൂടിയവർ വ്യക്തമാക്കി. ലൈംഗിക പീഡന പരാതികളിൽ ഗുസ്‌തി ഫെഡറേഷൻ ഒഫ് ഇന്ത്യ മേധാവി ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ നടപടിയാവശ്യപ്പെട്ട് താരങ്ങൾ നടത്തുന്ന സമരം ഇന്നലെ ഒരു മാസം പൂർത്തിയാക്കിയ പശ്ചാത്തലത്തിലാണ് ഇന്ത്യാഗേറ്റിന് മുന്നിൽ പ്രതിഷേധിച്ചത്. വൈകിട്ട് അഞ്ചിന് ജന്തർ മന്ദറിൽ നിന്ന് വൻപ്രകടനമായാണ് താരങ്ങളും കർഷകരും വിദ്യാർത്ഥികളും സാധാരണക്കാരും മൂന്നര കിലോമീറ്റർ അകലെയുളള ഇന്ത്യാഗേറ്രിലേക്ക് നീങ്ങിയത്. വൻ സുരക്ഷ സന്നാഹവും ഗതാഗത ക്രമീകരണവും ഏർപ്പെടുത്തിയിരുന്നു. കേന്ദ്രസേനയെ അധികമായി വിന്യസിച്ചിരുന്നു. കർഷക നേതാക്കളും, ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദും, വിവിധ വിദ്യാർത്ഥി സംഘടനകളും പിന്തുണയർപ്പിച്ച് എത്തി.
പെൺമക്കൾക്കായി
ഇന്ത്യയുടെ പെൺമക്കൾക്കായാണ് പോരാട്ടം നടത്തുന്നതെന്ന് ഗുസ്‌തി താരം സാക്ഷി മാലിക്. സമരം ശാന്തമായി തുടരണമെന്നും നീതിക്കായുള്ള പോരാട്ടം വിജയിക്കുക തന്നെ ചെയ്യുമെന്നും സാക്ഷി മാലിക് കൂട്ടിച്ചേർത്തു.
പുതിയ പാർലമെന്റിന് മഹാപഞ്ചായത്ത്
പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്ന 28ന് പുതിയ മന്ദിരത്തിന് മുന്നിൽ സ്ത്രീകളുടെ മഹാപഞ്ചായത്ത് സംഘടിപ്പിക്കുമെന്ന് ഗുസ്‌തി താരം വിനേഷ് ഫോഗട്ട് അറിയിച്ചു. രാജ്യത്തെ വനിത കർഷകർ അടക്കം ആയിരകണക്കിന് സ്ത്രീകൾ മഹാപഞ്ചായത്തിന്റെ ഭാഗമാകാൻ എത്തും. ഇന്ത്യ ഗേറ്റ് മാർച്ചിന് ലഭിച്ചത് മികച്ച പ്രതികരണമെന്നും വിനേഷ് ഫോഗട്ട് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |