തേനി: തമിഴ്‌നാട് കമ്പത്ത് പരിഭ്രാന്തി വിതയ്ക്കുന്ന അരിക്കൊമ്പനെ മയക്കുവെടിവയ്ക്കാൻ തമിഴ്‌നാട് വനംവകുപ്പ് ഉത്തരവിറക്കി. ജനവാസ മേഖലയിൽ ഓടിക്കൊണ്ടിരിക്കുന്ന അരിക്കൊമ്പൻ പ്രശ്‌നക്കാരനാണെന്ന നിരീക്ഷണത്തിനൊടുവിലാണ് തീരുമാനം. ഇനിയും ജനവാസമേഖയിൽ ഇറങ്ങിയാൽ മനുഷ്യജീവന് ഭീഷണിയാകുമെന്നും തമിഴ്‌നാട് വനംവകുപ്പ് വ്യക്തമാക്കി. തമിഴ്‌നാട് ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് മയക്കുവെടി വയ്ക്കാൻ ഉത്തരവിട്ടത്.
നാളെ അതിരാവിലെയാണ് അരിക്കൊമ്പൻ ദൗത്യം നടപ്പിലാക്കുന്നത്. മയക്കുവെടി വച്ചതിനുശേഷം അരിക്കൊമ്പനെ മേഘമല വെള്ള മലയിലെ വരശ്‌നാട് താഴ്‌വരയിലേക്കാണ് മാറ്റുന്നത്. മേഘമല സി സി എഫിനാണ് ദൗത്യത്തിന്റെ ചുമതല. ഡോ.കലൈവാണൻ, ഡോ.പ്രകാശ് എന്നിവരാണ് ദൗത്യത്തിന് നേതൃത്വം നൽകുന്നത്. സംഘത്തിൽ മൂന്ന് കുങ്കിയാനകളും ഡോക്‌ടർമാരും സേനാവിഭാഗങ്ങളും ഉണ്ടാവും.
അതേസമയം, അരിക്കൊമ്പൻ വിഷയത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇടപെട്ടു. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ അരിക്കൊമ്പനെ പിടികൂടണമെന്ന് അദ്ദേഹം നിർദേശിച്ചു. ഇതിനായി എല്ലാ വകുപ്പുകളും സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
അരിക്കൊമ്പനെതിരെ നടപടിയെടുക്കുന്നതിൽ പ്രതിഷേധിച്ച് ആനപ്രേമികളും രംഗത്തെത്തിയിരിക്കുകയാണ്. ഹൈക്കോടതി ഉത്തരവ് നിലനിൽക്കേ അരിക്കൊമ്പനെ പിടികൂടാൻ ശ്രമിക്കുന്നത് നിയമവിരുദ്ധമാണെന്നും ഇതിനെതിരെ സുപ്രീം കോടതിയെ സമീക്കുമെന്നും ഇവർ പറയുന്നു.
ഇന്ന് രാവിലെയാണ് അരിക്കൊമ്പൻ കമ്പത്ത് ജനവാസ മേഖലയിൽ എത്തിയത്. ഓട്ടോറിക്ഷയടക്കം അഞ്ച് വാഹനങ്ങൾ തകർത്തു. ആനയെ കണ്ട് പേടിച്ചോടിയ ഒരാൾക്ക് വീണ് പരിക്കേറ്റു. അരിക്കൊമ്പനെ തുരത്താനുള്ള ശ്രമത്തിനിടെയും ചിലർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |