പോരുവഴി: പ്ലസ് ടു പരീക്ഷാ ഫലം പിൻവലിച്ചതായി യുട്യൂബ് ചാനൽ വഴി വ്യാജ പ്രചാരണം നടത്തിയ ബി.ജെ.പി പഞ്ചായത്തംഗമായ ട്യൂട്ടോറിയൽ അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊല്ലം പോരുവഴി പഞ്ചായത്ത് എട്ടാം വാർഡ് അംഗവും പാർട്ടി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയുമായ പോരുവഴി അമ്പലത്തുംഭാഗം പാർപ്പിടം ഹൗസിൽ നിഖിൽ മനോഹറിനെയാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്തത്.
പ്ലസ് ടു ഫലം പ്രഖ്യാപിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് നിഖിൽ മനോഹർ, യുട്യൂബ് ചാനൽ വഴി വ്യാജ പ്രചാരണം നടത്തിയത്. ഇതിനെതിരെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഡി.ജി.പിക്ക് പരാതി നൽകി. ഇതോടെ വീഡിയോ നീക്കം ചെയ്ത നിഖിൽ മനോഹർ, പ്ലസ് വൺ പുനർ മൂല്യനിർണയത്തിന്റെ മാർക്ക് പരിഗണിക്കാതിരുന്ന ഫലങ്ങൾ പിൻവലിച്ച കാര്യമാണ് താൻ ഉദ്ദേശിച്ചതെന്ന ന്യായീകരണവുമായി രംഗത്തെത്തി. എന്നാൽ ഡി.ജി.പിക്ക് ലഭിച്ച പരാതി കന്റോൺമെന്റ് പൊലീസിന് കൈമാറിയതോടെ വ്യാജ വാർത്ത പ്രചാരണവുമായി ബന്ധപ്പെട്ട് ഐ.ടി ആക്ടിലെ വകുപ്പുകൾ ചുമത്തി കേസെടുക്കുകയായിരുന്നു. ഇന്നലെ രാവിലെ ആറോടെ അറസ്റ്റിലായ നിഖിലിനെ വഞ്ചിയൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വിദ്യാഭ്യാസ സംബന്ധമായ അറിയിപ്പുകളാണ് യുട്യൂബ് ചാനൽ വഴി നിഖിൽ മനോഹർ നൽകിയിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |