നെടുമ്പാശേരി: ക്ഷീരമേഖലയുടെ സ്വയംപര്യാപ്തതയ്ക്ക് പൊതുസ്വകാര്യമേഖലയുടെ പങ്കാളിത്തം അനിവാര്യമാണെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. കേരള ഫീഡ്‌സ് സംഘടിപ്പിച്ച ബിസിനസ് ടു ബിസിനസ് സമ്മേളനം 'ലയം 2023' ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പാൽ ഉത്പാദനത്തിൽ സ്വയം പര്യാപ്തതയിലെത്തുന്നതിന് ക്ഷീരസഹകരണ സംഘങ്ങളുടെ പങ്ക് പ്രധാനമാണ്. സംഘങ്ങളുടെ പ്രസിഡന്റ്, സെക്രട്ടറി എന്നിവരെക്കൂടി ക്ഷീരവ്യവസായത്തിലേക്ക് കൊണ്ടുവരികയാണ് ലക്ഷ്യം. ഇതോടൊപ്പം കേരള ഫീഡ്‌സിന്റെ സ്വകാര്യ ഡീലർമാരെക്കൂടി ക്ഷീരവ്യവസായത്തിലേക്ക് എത്തിക്കണം. കാലിത്തീറ്റയുടെ ഗുണമേന്മ ഉറപ്പുവരുത്തുന്ന നിയമനിർമ്മാണത്തോടെ പുറത്തുനിന്നുള്ള ഗുണമേന്മ കുറഞ്ഞ കാലിത്തീറ്റയുടെ വരവ് കുറയ്ക്കാനാകും. ക്ഷീരകർഷകർക്ക് ലാഭകരമായി വ്യവസായം നടത്താൻ മിൽമ ഉത്പന്നങ്ങൾ വ്യാപകമാക്കണമെന്നും മന്ത്രി പറഞ്ഞു.
ക്ഷീരകർഷകരെന്നത് ദൈവതുല്യമായ ബഹുമതിയാണെന്ന് കേരള ഫീഡ്‌സ് ബ്രാൻഡ് അമ്പാസഡർ നടൻ ജയറാം പറഞ്ഞു.
സ്വന്തമായി ഡയറി ഫാമുകളുള്ള പ്രാഥമിക ക്ഷീരസഹകരണ സംഘങ്ങളിലെ പ്രസിഡന്റിനുള്ള പുരസ്‌കാരം കോട്ടയം ഇരുമ്പയം കെ.യു.സി.എസ് പ്രസിഡന്റ് പി.ഡി. ജോസഫിനും സെക്രട്ടറിയ്ക്കുള്ള പുരസ്‌കാരം ഇടുക്കി ഇരുമ്പുപാലം കെ.യു.സി.എസ് സെക്രട്ടറി ആശ മാത്യുവിനും സമ്മാനിച്ചു. നമിത എസ്. ലാൽ, പി.എ. അനൂപ്, എ.ജി. മാത്യു എന്നിവർക്കും വിവിധ പുരസ്‌കാരം ലഭിച്ചു.
കേരള ഫീഡ്‌സ് എംഡി ഡോ. ബി ശ്രീകുമാർ, അസി. ജനറൽ മാനേജർ ഉഷ പത്മനാഭൻ, മിൽമ എറണാകുളം റീജിയണൽ ചെയർമാൻ എം.ടി. ജയൻ, കേരള ഫീഡ്‌സ് ഡയറക്ടർ പി.എൻ. ബിനു, ഡോ. ആർ. രാജീവ് തുടങ്ങിയവർ സംസാരിച്ചു.
മൃഗഡോക്ടർമാരുടെ സേവനം വീട്ടിലെത്തും
മൃഗഡോക്ടർമാരുടെ സേവനം വീട്ടിലെത്തിക്കുന്നതിന് നടപടികളായെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. കേന്ദ്രസർക്കാർ നൽകിയ 4.5 കോടി ചെലവഴിച്ച് ഇതിനകം 29 ബ്ളോക്കുകൾക്ക് വാഹനം നൽകി. ബാക്കി 127 ബ്ളോക്കുകൾക്കായി 14 കോടി രൂപ കിഫ്ബി മുഖേന ഉറപ്പാക്കിയിട്ടുണ്ട്. ഉടൻ ടെണ്ടർ നടപടികൾ പൂർത്തിയാക്കും. ഡോക്ടറും ഡ്രൈവറും ഉൾപ്പെടെ മൂന്ന് പേരുടെ സേവനം ഉണ്ടാകും. 1962 എന്ന ടോൾഫ്രീ നമ്പറിൽ വിളിച്ചാൽ സേവനം ലഭ്യമാകും. എല്ലാ പഞ്ചായത്തുകളിലും മൃഗ ഡോക്ടർമാർ ഇല്ലാത്തതിന്റെ പ്രതിസന്ധികൾ പരിഹരിക്കാൻ നടപടിയായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |