താൻ ജോലി ചെയ‌്തവരിൽ ഏറ്റവും മികച്ച ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണൻ ആയിരുന്നുവെന്ന് മുൻ ഡിജിപി ബി. സന്ധ്യ. തുണ്ട് കടലാസിൽ എഴുതികൊടുക്കുന്ന നോട്ടു മുതൽ ധാരാളം പേജുകളുള്ള പ്രോജക്‌ട് റിപ്പോർട്ട് വരെ ഒരക്ഷരം വിടാതെ അദ്ദേഹം വായിക്കുമായിരുന്നുവെന്നും, വളരെ ബുദ്ധിമാനായ ആഭ്യന്തര മന്ത്രിയായിരുന്നു കോടിയേരിയെന്നും സന്ധ്യ പറഞ്ഞു. കൗമുദി ടിവിയുടെ സ്ട്രെയിറ്റ് ലൈനിൽ സംസാരിക്കുകയായിരുന്നു ബി. സന്ധ്യ.
''ഉദാഹരണത്തിന് മൂന്നാറിൽ കേരള പൊലീസിന് കുറച്ച് സ്ഥലമുണ്ട്. കേരളത്തെ സംബന്ധിച്ച് വളരെ തന്ത്രപ്രധാനമായ സ്ഥലമാണ് മൂന്നാർ. ബറ്റാലിയൻ ഐജിയായി മൂന്നാറിൽ എത്തുന്ന സമയത്ത് ആ സ്ഥലം എഞ്ചിനീയറിംഗ് കോളേജിന് കൈമാറിയെന്ന് അറിഞ്ഞു. എന്റെ ഹൃദയം തകർന്നുപോയി അത് കേട്ടിട്ട്. അവിടെ പൊലീസിന്റെ ഒരു സ്ഥാപനം വരേണ്ടതിനെ കുറിച്ച് എന്റെ മനസിൽ സ്വപ്‌നമുണ്ടായിരുന്നു. കോടിയേരി ബാലകൃഷ്‌ണൻ സ്ഥലം വിട്ടുകൊടുത്തുകൊണ്ടുള്ള ഉത്തരവ് നൽകുകയും ചെയ‌്തിരുന്നു.
ഞാൻ വിശദമായ കത്ത് തയ്യാറാക്കി കോടിയേരിയെ ചെന്ന് കണ്ടു. പകരം തന്നിരിക്കുന്ന സ്ഥലത്ത് ഒന്നും പണിയാൻ കഴിയുന്നതല്ല. അതിന്റെ ചിത്രങ്ങൾ സഹിതം അദ്ദേഹത്തെ കാണിച്ചു. മൂന്നാറിലെ സ്ഥലം പൊലീസിന് നഷ്‌ടമായാലുള്ളതിനെ കുറിച്ച് കോടിയേരിയോട് പറഞ്ഞു. അദ്ദേഹത്തിന് കാര്യങ്ങൾ ബോധ്യമായി. ഉടൻ തന്നെ പഴയ ഓർഡർ ക്യാൻസൽ ചെയ്യുകയായിരുന്നു. കാര്യങ്ങൾ അതിന്റെ കാരണസഹിതം ബോധ്യപ്പെടുത്തിയാൽ കോടിയേരി അത് ചെയ്‌തിരിക്കുമായിരുന്നു''.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |