ഭുവന്വേഷർ: കോറമണ്ഡൽ എക്സ്പ്രസ് അപകടത്തിൽ പെടുന്നത് ഇത് മൂന്നാം തവണ. ആദ്യ അപകടം 2002 മാർച്ച് 15നായിരുന്നു. നെല്ലൂരിൽ വച്ച് ട്രെയിനിന്റെ ഏഴോളം ബോഗികൾ പാളം തെറ്റി. അന്നു നൂറിലധികം പേർക്കു പരിക്കേറ്റിരുന്നു. അപകടത്തിനു കാരണമായത് റെയിൽപാളത്തിന്റെ മോശം അവസ്ഥയായിരുന്നു. രണ്ടാം വട്ടം 2009 ഫെബ്രുവരി 13നാണ് കോറമണ്ഡൽ എക്സ്പ്രസ് പാളം തെറ്റി അപകടമുണ്ടായത്. പാളം തെറ്റിയ എൻജിൻ തലകീഴായി മറിഞ്ഞതിനു പിന്നാലെ മറ്റു ബോഗികൾ നാലുപാടും ചിതറിയാണ് അപകടമുണ്ടായത്. അന്ന് രാത്രി 7.30നും 7.40നും ഇടയിലാണ് അപകടം നടന്നതെന്ന പ്രത്യേകതയുമുണ്ട്.
12842 നമ്പർ കോറമണ്ഡൽ എക്സ്പ്രസ് ബംഗാളിലെ ഷാലിമാറിനും തമിഴ്നാട്ടിലെ ചെന്നൈ സെൻട്രലിനും ഇടയിൽ സർവീസ് നടത്തുന്ന ട്രെയിനാണ്. 27 മണിക്കൂറും 5 മിനിറ്റും നീളുന്ന യാത്രയിൽ ഈ ട്രെയിൻ പിന്നിടുന്നത് 1662 കിലോമീറ്ററാണ്.
കോറമണ്ഡൽ വെട്ടിപ്പൊളിച്ച് രക്ഷാ പ്രവർത്തനം
ന്യൂ ഡൽഹി: രാജ്യത്തെ മുൾമുനയിലാക്കിയ ബാലസോർ ട്രെയിൻ ദുരന്തത്തിൽപ്പെട്ട കോറമണ്ഡൽ എക്‌സ്‌പ്രസിന്റെ ഞെരിഞ്ഞമർന്ന ബോഗികൾ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. വെള്ളിയാഴ്‌ച രാത്രി തുടങ്ങിയ രക്ഷാപ്രവർത്തനം ഇന്നലെ ഉച്ചവരെ നീണ്ടു. വ്യോമസേനയുടെ ഈസ്റ്റേൺ കമാൻഡിന്റെ നേതൃത്വത്തിൽ എം.ഐ-17 ഹെലികോപ്റ്ററുകളും ദ്രുതകർമ്മ സേനയുടെ ഏഴ് കേന്ദ്ര ടീമുകളും അഞ്ച് ഒഡീഷാ ടീമുകളും 24 ഫയർ സർവീസസ് ആൻഡ് എമർജൻസി യൂണിറ്റുകളും 100-ലധികം മെഡിക്കൽ ടീമുകളും പാരാമെഡിക്കൽ സ്റ്റാഫും രംഗത്തുണ്ടായിരുന്നു.
200-ലധികം ആംബുലൻസുകളും 30 ബസുകളും ഉപയോഗിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
വിശദമായി അന്വേഷണം നടത്തുമെന്നും ഇത്തരം സംഭവങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പാക്കുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. അതിനിടെ, മന്ത്രി രാജിവയ്ക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്ത് എത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |