തിരുവനന്തപുരം: ഒഡീഷയിലെ ബാലാസോർ ജില്ലയിലുണ്ടായ ട്രെയിനപകടത്തിൽ നിന്നും രക്ഷപ്പെട്ട മലയാളികളെ നാട്ടിലെത്തിക്കാൻ നോർക്ക ഇടപെടൽ. അപകടത്തിൽ പെട്ട കോറമണ്ഡൽ എക്സ്പ്രസ്സിലെ യാത്രക്കാരിൽ പത്തു പേരെ തമിഴ്നാട് സർക്കാർ ഏർപ്പാടാക്കിയ പ്രത്യേക ട്രെയിനിൽ ഇതിനോടകം തന്നെ ചെന്നൈയിലെത്തിച്ചു. ഇവരിൽ മൂന്നു പേർ ജൂൺ നാലിന് രാത്രിയിൽ പുറപ്പെടുന്ന ട്രിവാൺട്രം മെയിലിലും, ബാക്കിയുളളവർക്ക് മാംഗളൂർ മെയിലിലും എമർജൻസി ക്വാട്ടയിൽ ടിക്കറ്റുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഇവർ നാളെ കേരളത്തിലെത്തും. ഇവരിൽ പരിക്കേറ്റ ഒരു യാത്രക്കാരന് ആവശ്യമായ ചികിത്സയും ചെന്നൈയിൽ നിന്നും ലഭ്യമാക്കിയിരുന്നു.
അപകടത്തെതുടർന്ന് കടുത്ത മാനസികസംഘർഷത്തിലായിരുന്ന മറ്റ് നാലു പേരെ മുംബൈ എൻ.ആർ.കെ ഡവലപ്മെന്റ് ഓഫീസർ ഷമീംഖാൻ ഭൂവനേശ്വറിൽ എത്തി സന്ദർശിച്ച് വിമാന ടിക്കറ്റുകൾ കൈമാറി. കൊൽക്കത്തയിൽ റൂഫിങ്ങ് ജോലികൾക്കായി പോയ കിരൺ.കെ.എസ്, രഘു.കെ.കെ, വൈശാഖ്.പി.ബി, ബിജീഷ്.കെ.സി എന്നീ തൃശ്ശൂർ സ്വദേശികൾക്കാണ് വിമാന ടിക്കറ്റ് കൈമാറിയത്. ഭുവനേശ്വറിൽ നിന്നും ഇൻഡിഗോ വിമാനത്തിൽ നാളെ രാത്രിയോടെ ഇവർ കൊച്ചിയിലെത്തും.
അപകടവിവരം അറിഞ്ഞ ഉടനെതന്നെ നോർക്ക സി.ഇ.ഒ ഒഡീഷയിലെ മലയാളി പ്രവാസി സംഘടനകളുമായി ബന്ധപ്പെട്ട് അടിയന്തിരസഹായത്തിന് അഭ്യർത്ഥിച്ചിരുന്നു. ഇതിനോടൊപ്പം നോർക്ക മുംബൈ എൻ.ആർ.കെ ഡവലപ്മെന്റ് ഓഫീസർ ഷമീംഖാൻ അപകടസ്ഥലത്തെത്തി വേണ്ട സഹായങ്ങൾ ലഭ്യമാക്കുന്നതിനും നിയോഗിച്ചു. അപകടത്തിൽപെട്ടവരിൽ കൂടുതൽ മലയാളികൾ ഉണ്ടോ എന്ന് പരിശോധിക്കുന്നതിനും രക്ഷാദൗത്യം പൂർണ്ണമാകുന്നതുവരെ ഷമീംഖാൻ ഭുവനേശ്വറിൽ തുടരും.
അപകടത്തിൽ പെട്ട കോറമണ്ഡൽ ഷാലിമാർ എക്സ്പ്രസ്സിലെയോ, യശ്വന്ത്പൂർ ഹൗറാ സുപ്പർഫാസ്റ്റ് ട്രെയിനിലേയോ കൂടുതൽ മലയാളി യാത്രക്കാരെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമായാൽ +91-9495044162 (ഷമീംഖാൻ, മുംബൈ എൻ.ആർ.കെ ഡവലപ്മെന്റ് ഓഫീസർ, നോർക്ക റൂട്ട്സ്), അനു ചാക്കോ +91-9444186238 (എൻ.ആർ.കെ ഡവലപ്മെന്റ് ഓഫീസർ, നോർക്ക റൂട്ട്സ്, ചെന്നൈ), റീസ, ബംഗലുരു എൻ.ആർ.കെ ഡവലപ്മെന്റ് ഓഫീസർ ) എന്നീ നമ്പറുകളിലോ നോർക്ക റൂട്ട്സ് ഗ്ലോബൽ കോൺടാക്ട് സെന്ററിലോ 18004253939 (ടോൾ ഫ്രീ) നമ്പറിലോ അറിയിക്കാവുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |