തേനി: കമ്പത്തിന് സമീപം പൂശാനംപെട്ടിയിൽ വച്ച് തമിഴ്‌നാട് വനംവകുപ്പ് പുലർച്ചെ 12.30ഓടെ പിടികൂടിയ അരിക്കൊമ്പനെ തിരുനെൽവേലിയിലെ കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിലേക്ക് മാറ്റും. തിരുനെൽവേലിയിൽ നിന്നും 45 കിലോമീറ്റർ ഉള്ളിലായാണ് മുണ്ടൻതുറൈ കടുവാ സങ്കേതം. അഗസ്‌ത്യമല ബയോസ്‌ഫിയർ റിസർവിൽ ഉൾപ്പെടുന്ന ഭാഗമാണിത്.1988ലാണ് നിലവിൽ വന്നത്.
നേരത്തെ പിടിയിലായി എലിഫെന്റ് ആംബുലൻസിൽ എത്തിച്ച ആനയ‌്ക്ക് രണ്ട് ഡോസ് മയക്കുവെടിയാണ് നൽകിയിരുന്നത്. എന്നാൽ മയങ്ങിയിരുന്ന ആന യാത്ര പുറപ്പെട്ടതോടെ മയക്കംവിട്ട നിലയിലായി. വാഹനത്തിന്റെ ഇരുവശങ്ങളിലേക്കും തുമ്പിക്കൈ നീട്ടുകയും ചെയ്‌തു. ആനയുടെ തുമ്പിക്കൈയിൽ മുൻപ് കണ്ട മുറിവ് ഇപ്പോഴും ഭേദമാകാത്ത നിലയിലാണ്. ലോറിയിൽവച്ചുതന്നെ ആനയ്ക്ക് വീണ്ടും ബൂസ്റ്റർ ഡോസ് നൽകിയേക്കുമെന്നാണ് സൂചന.
നേരത്തെ ചിന്നക്കനാലിൽ നിന്ന് പെരിയാർ കടുവാ സങ്കേതത്തിലെത്തിച്ച് ഒരു മാസം തികയും മുൻപ് മേയ് 27ന് പുലർച്ചെ ആന തമിഴ്നാട്ടിൽ കമ്പം ടൗണിൽ ഇറങ്ങി. അഞ്ച് വാഹനങ്ങൾ തകർക്കുകയും ടൗണിലൂടെ ഓടി പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തു. ഇതോടെ ആനയെ ജനവാസ മേഖലയിൽ നിന്നും വനംവകുപ്പ് തുരത്തി. പിന്നീട് കുങ്കിയാനകളെയടക്കം എത്തിച്ച് ജനവാസ മേഖലയിൽ എത്തിയാൽ വീണ്ടും ആനയെ പിടികൂടാൻ തീരുമാനിച്ചു. കുറച്ച് ദിവസങ്ങൾക്ക് ശേഷം വീണ്ടും ജനവാസ മേഖലയിലിറങ്ങിയ അരിക്കൊമ്പന് ഇന്ന് പിടിവീഴുകയായിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |