വിഴിഞ്ഞം: കാലവർഷം കനിഞ്ഞാൽ വിഴിഞ്ഞം തീരത്ത് ഇനി ചാകരക്കാലം. സീസൺ വരവേൽക്കാൻ തീരത്തെ മത്സ്യത്തൊഴിലാളികൾ സജ്ജമായി. മത്സ്യബന്ധന സീസൺ വരവേൽക്കാനുള്ള ഒരുക്കങ്ങൾ വരും ദിവസങ്ങളിൽ പൂർത്തിയാകുമെന്നാണ് അധികൃതർ പറയുന്നത്. സീസൺ സമയമായെങ്കിലും കാലാവസ്ഥാ വ്യതിയാനത്തെ പേടിക്കുകയാണ് തൊഴിലാളികൾ. ഇപ്പോൾ വറുതിയിലായ തീരം ആളൊഴിഞ്ഞ അവസ്ഥയിലാണ്. ഇത്തവണ മഴ എത്തിയാൽ സീസൺ ആരംഭിക്കുമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. തീരത്തെ തൊഴിലാളികൾ അവരുടെ വളളങ്ങളും വലയും നന്നാക്കുന്നതിന്റെ തിരക്കിലാണ്. ഏതാനും ദിവസങ്ങളായി കാണുന്ന മഴക്കാറ് ഇനി വരാൻ പോകുന്ന ചാകരക്കാലത്തിന്റെ മുന്നറിയിപ്പായാണ് ഇവർ കാണുന്നത്.
സീസണിൽ നല്ല മഴ കിട്ടിയാൽ കടൽ കലങ്ങി മത്സ്യ ലഭ്യത കൂടുതൽ കിട്ടുമെന്നാണ് തൊഴിലാളികൾ പറയുന്നത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ കെ.എസ്.ഇ.ബിയെ കൂടാതെ വിഴിഞ്ഞത്തെ ഇടവകയും മത്സ്യത്തൊഴിലാളികൾക്ക് വേണ്ട സഹായങ്ങളും തീരത്തേക്കുള്ള വെളിച്ചവും സജ്ജീകരിക്കുമെന്നാണ് അധികൃതർ പറയുന്നത്. തീരസംരക്ഷണസേനയും തീരദേശപൊലീസും കൂടുതൽ സജ്ജീകരണങ്ങൾ നടത്തുമെന്ന് അധികൃതർ പറഞ്ഞു. തീരദേശ പൊലീസിന് ഇപ്പോൾ പട്രോളിംഗ് ബോട്ടുകളുണ്ട്. ഫിഷറീസ് വകുപ്പിന് ഒരു വാടകബോട്ടും ഇപ്പോൾ തീരത്തുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |