ന്യൂയോർക്ക് : ബി.ജെ.പിയ്ക്കും ആർ.എസ്.എസിനും ഭാവിയിലേക്ക് നോക്കാനുള്ള കഴിവില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി റിയർവ്യൂ മിററിൽ മാത്രം നോക്കി കാറോടിക്കാൻ ശ്രമിക്കുകയാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ന്യൂയോർക്ക് സിറ്റിയിലെ ജാവിറ്റ്സ് സെന്ററിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ. ' ബി.ജെ.പിക്കും ആർ.എസ്.എസിനും ഭാവിയിലേക്ക് നോക്കാനുള്ള കഴിവില്ല. എന്തെങ്കിലും ചോദിച്ചാൽ അവർ ഭൂതകാലം പറയാൻ തുടങ്ങും. ട്രെയിൻ അപകടം എങ്ങനെയുണ്ടായെന്ന് ബി.ജെ.പിയോട് ചോദിച്ചാൽ 50 വർഷം മുമ്പ് കോൺഗ്രസ് പാർട്ടി അങ്ങനെയൊന്ന് ചെയ്തെന്ന് അവർ പറയും. പാഠപുസ്തകത്തിൽ നിന്ന് പീരിയോഡിക് ടേബിൾ ഒഴിവാക്കിയത് എന്താെണെന്ന് ചോദിച്ചാൽ കോൺഗ്രസ് പാർട്ടി 60 വർഷം മുമ്പ് ചെയ്ത കാര്യങ്ങളെ പറ്റി അവർ സംസാരിക്കും. റിയർവ്യൂ മിററിൽ നോക്കി മാത്രം കാറോടിക്കാൻ ഒരാൾക്ക് പറ്റില്ല. അത് ഒന്നിന് പിറകേ ഒന്നായി അപകടങ്ങൾ സൃഷ്ടിക്കും. ഇതാണ് നരേന്ദ്ര മോദി ചെയ്യുന്നത്. റിയർവ്യൂ മിറർ മാത്രം നോക്കി ഇന്ത്യൻ കാർ ഓടിക്കാനാണ് മോദി ശ്രമിക്കുന്നത്. ഈ കാർ എന്തുകൊണ്ടാണ് ഇടിക്കുന്നതെന്നും മുന്നോട്ട് നീങ്ങാത്തതെന്നും അദ്ദേഹം മനസിലാക്കുന്നില്ല. ബി.ജെ.പിയ്ക്കും ആർ.എസ്.എസിനും ഇതേ ആശയമാണുള്ളത്. മന്ത്രിമാരെയും പ്രധാനമന്ത്രിയേയും കേട്ടുനോക്കൂ. അവർ ഭാവിയെ പറ്റി സംസാരിക്കുന്നത് നിങ്ങൾ കേൾക്കില്ല. എപ്പോഴും കഴിഞ്ഞ കാര്യങ്ങൾ പറയും. കഴിഞ്ഞ കാര്യങ്ങൾക്ക് ആരെയെങ്കിലും കുറ്റപ്പെടുത്തും. കോൺഗ്രസ് ഭരിക്കുമ്പോൾ ട്രെയിൻ അപകടമുണ്ടായപ്പോൾ അതിന്റെ ഉത്തരവാദി ബ്രിട്ടീഷുകാരാണെന്ന് പാർട്ടി പറഞ്ഞില്ല. തന്റെ ഉത്തരവാദിത്വമെന്ന് പറഞ്ഞ് കോൺഗ്രസ് മന്ത്രി രാജിവച്ചു. നിലവിൽ ഇന്ത്യയിൽ നടക്കുന്ന പോരാട്ടം രണ്ട് ആശയങ്ങൾ തമ്മിലെ ഏറ്റുമുട്ടലാണ്. ഒന്ന് ഞങ്ങൾ പ്രതിനിധീകരിക്കുന്ന മഹാത്മാ ഗാന്ധിയുടേതും മറ്റൊന്ന് ബി.ജെ.പിയും ആർ.എസ്.എസും പ്രതിനിധീകരിക്കുന്ന നാഥൂറാം ഗോഡ്സെയുടേതും ' രാഹുൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |