ന്യൂഡൽഹി: രാജസ്ഥാനിൽ ഇക്കൊല്ലം ഒടുവിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പുതിയ പാർട്ടി രൂപീകരിക്കുമെന്ന സച്ചിൻ പൈലറ്റിന്റെ ഭീഷണി കോൺഗ്രസ് നേതൃത്വത്തെ സമ്മർദ്ദത്തിലാക്കാനെന്ന് സൂചന. ജൂൺ 11-ന് പിതാവ് രാജേഷ് പൈലറ്റിന്റെ ചരമവാർഷിക ദിനത്തിൽ പ്രഗതിശീൽ കോൺഗ്രസ് എന്ന പാർട്ടി പ്രഖ്യാപിക്കുമെന്നാണ് കഴിഞ്ഞ ദിവസം വാർത്ത വന്നത്. ഹൈക്കമാൻഡ് അശോക് ഗെലോട്ടിനെ പിന്തുണയ്‌ക്കുന്നതിൽ നിരാശനായ സച്ചിന്റെ അറ്രകൈ പ്രയോഗമാണിതെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.
രാജസ്ഥാനിൽ 2018ൽ ബി.ജെ.പിയെ പുറത്താക്കി കോൺഗ്രസ് അധികാരം പിടിച്ചതു മുതൽ ഗെലോട്ടിനെതിരെ കലാപക്കൊടി ഉയർത്തുന്നുണ്ട് സച്ചിൻ. ഇതിൽ ഹൈക്കമാൻഡ് കടുത്ത അതൃപ്തിയിലാണെങ്കിലും സച്ചിനെ പിണക്കാതെ കൊണ്ടുപോകുന്ന നയമാണ് സ്വീകരിച്ചു വരുന്നത്. കഴിഞ്ഞയാഴ്ച പാർട്ടി അദ്ധ്യക്ഷൻ ഖാർഗെ ഇരുവരെയും ഡൽഹിയിൽ വിളിപ്പിച്ച് ഒരുമിച്ചിരുത്തി ചർച്ച നടത്തിയിരുന്നു. പിണക്കം മാറിയെന്നും ഇനി ഒന്നിച്ച് പ്രവർത്തിക്കുമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഇരുവരെയും ഒപ്പം നിറുത്തി പറയുകയും ചെയ്തു. എന്നാൽ രണ്ടുനാൾക്കകം സച്ചിൻ വീണ്ടും ഉടക്കിടുന്നതാണ് കണ്ടത്.
വരുന്ന തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തന്നെ ഉയർത്തിക്കാട്ടണമെന്നാണ് സച്ചിന്റെ ആഗ്രഹം. എന്നാൽ ഹൈക്കമാൻഡ് അനുകൂലിക്കുന്നില്ല. ഈ സാഹചര്യത്തിൽ ഒരു കൂട്ടം എം.എൽ.എമാരെയും എംപിമാരെയും കൂട്ടി പുതിയ പാർട്ടി രൂപീകരിക്കുമെന്നാണ് അഭ്യൂഹം. കോൺഗ്രസിൽ ചേരാൻ ശ്രമിച്ച് പരാജയപ്പെട്ട തിരഞ്ഞെടുപ്പ് വിദഗ്‌ദ്ധൻ പ്രശാന്ത് കിഷോറാണ് സച്ചിന്റെ ഉപദേശകൻ. അതേസമയം, പാർട്ടി പ്രഖ്യാപനം സംബന്ധിച്ച് സച്ചിൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. വാർത്ത വന്ന ശേഷം കോൺഗ്രസ് നേതാക്കൾക്കുപോലും സച്ചിനെ ബന്ധപ്പെടാനായിട്ടുമില്ല.
ഉടക്കിന്റെ ഉസ്താദ്
200 അംഗ സഭയിൽ 125 പേരും ഗെലോട്ടിനൊപ്പമാണ്. 2020ൽ വിമത നീക്കം നടത്തി ഗലോട്ട് മന്ത്രിസഭയെ മറിച്ചിടാൻ നോക്കിയ സച്ചിൻ 30 എം.എൽ.എമാരുടെ പിന്തുണ അവകാശപ്പെട്ടിരുന്നു. അന്ന് ഹൈക്കമാൻഡ് ഇടപെട്ടാണ് സച്ചിനൊപ്പമുള്ള എം.എൽ.എമാരെ തിരിച്ചുകൊണ്ടുവതും ഗെലോട്ട് വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചതും. വിമത നീക്കത്തെ തുടർന്ന് സച്ചിന് ഉപമുഖ്യമന്ത്രി സ്ഥാനവും സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനവും നഷ്ടപ്പെട്ടു. പിന്നീടിങ്ങോട്ട് ഗെലോട്ട്-സച്ചിൻ ഭിന്നതയുടെ നാളുകളാണ് കണ്ടത്.
വസുന്ധര രാജെ മുഖ്യമന്ത്രിയായിരിക്കെയുള്ള അഴിമതി ആരോപണങ്ങളിൽ ഗലോട്ട് നടപടിയെടുക്കുന്നില്ലെന്നാണ് ഇപ്പോൾ സച്ചിന്റെ പ്രധാന ആരോപണം. നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ മാസം നടത്തിയ നിരാഹാര സമരത്തോടെയാണ് സച്ചിന്റെ കലാപനീക്കം വീണ്ടും ശക്തിപ്പെട്ടത്. അജ്മീറിൽ നിന്ന് ജയ്പൂരിലേക്ക് 125 കിലോമീറ്റർ പദയാത്രയും നടത്തിയിരുന്നു. തുടർന്നായിരുന്നു ഖാർഗെ ഇരുവരെയും വിളിപ്പിച്ച് രമ്യതയ്ക്ക് ശ്രമിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |