ന്യൂഡൽഹി: ലഖ്‌നൗവിൽ ഇക്കഴിഞ്ഞ ബുധനാഴ്ച കോടതിമുറിയിൽ വെടിയേറ്റ് മരിച്ച ഗുണ്ടാത്തലവൻ സഞ്ജീവ് മഹേശ്വരി(ജീവ)യുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ അനുമതി തേടി ഭാര്യ പായൽ മഹേശ്വരി നൽകിയ ഹർജിയിൽ അടിയന്തര ഉത്തരവിറക്കാതെ സുപ്രീംകോടതി.
ജീവയുടെ സംസ്‌കാരം വ്യാഴാഴ്ച(ജൂൺ 9ന്) നടത്തിയെന്നും മകൻ അന്ത്യകർമങ്ങളിൽ പങ്കെടുത്തെന്നും ഉത്തർപ്രദേശ് സർക്കാർ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, രാജേഷ് ബിന്ദാൽ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് ഹർജി തള്ളിയത്.
വിവിധ കേസുകളിൽ പ്രതിയാണെങ്കിലും അറസ്റ്റ് ചെയ്യില്ലെന്ന് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിട്ടും ഭർത്താവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കേണ്ടതില്ലെന്നാണ് പായൽ തീരുമാനിച്ചതെന്ന് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ ഗരിമ പ്രഷാദ് പറഞ്ഞു.
പായൽ തുടർച്ചയായി നിലപാട് മാറ്റുകയാണെന്നും അവധിക്കാലത്ത് അടിയന്തരമായി വിഷയത്തിൽ വാദം കേൾക്കേണ്ട ആവശ്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഭർത്താവ് ജയിലിലായിരുന്നപ്പോൾ പായൽ ആണ് പുറത്തുനിന്ന് ഗുണ്ടാ സംഘത്തെ നയിച്ചിരുന്നതെന്ന് ഉത്തർപ്രദേശ് സർക്കാർ അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |