കൊച്ചി: 12 വർഷമായി ഐ.ടി രംഗത്തുള്ള രാഹുൽ പണിക്കർ ഒരു അസുലഭ മുഹൂർത്തത്തിനരികെയാണ്. ഈ മാസം 28 മുതൽ ഡൽഹിയിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ (പ്രൊ പഞ്ചാ ലീഗ്) വിജയിക്കാനായാൽ അത് തുടർച്ചയായ പത്താം ദേശീയ കിരീടമാകും.
പ്ലസ് ടു മുതൽ പഞ്ചഗുസ്തി ചാമ്പ്യനാണ് രാഹുൽ. ഇടപ്പള്ളി ലൈഫ് ജിമ്മിലെ മുകുന്ദനാണ് ആദ്യ ആശാൻ. ഇതുവരെ ജില്ലാ- സംസ്ഥാന - ദേശീയതലങ്ങളിലായി 300 മത്സരങ്ങൾ. അതിൽ 10 തവണ വീതം ജില്ലാ - സംസ്ഥാന തലങ്ങളിലും ഒമ്പതു തവണ ദേശീയ തലത്തിലും കിരീടത്തിൽ മുത്തമിട്ടു. രണ്ട് തവണ ലോക ചാമ്പ്യൻഷിപ്പിൽ മാറ്റുരച്ചു. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടി.
ഉത്തർപ്രദേശ്, ഡൽഹി, ഛത്തീസ്‌ഗഡ്, മിസോറം, ഹൈദരാബാദ് എന്നിവിടങ്ങളിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പുകളിലാണ് ഈ 35കാരന്റെ കൈക്കരുത്തിനു മുന്നിൽ എതിരാളികൾ തോൽവി സമ്മതിച്ചത്.
ഐ.ടി സ്ഥാപനത്തിൽ
ടീം ലീഡർ
കാക്കനാടുള്ള നെസ്റ്റ് ഡിജിറ്റൽ എന്ന ഐ.ടി സ്ഥാപനത്തിലെ ടീം ലീഡറാണ് രാഹുൽ. ഓഫീസ് തിരക്കുകൾക്കിടയിലാണ് പഞ്ചഗുസ്തിയും ഒപ്പം കൊണ്ടുപോകുന്നത്. ഭാര്യ ഡോ. ആര്യ. മൂന്നര വയസുകാരി വൈഷ്ണവി മകളാണ്.
പ്രൊ പഞ്ചാ ലീഗ്
നേരത്തെ ആം റെസ്‌ലിംഗ് മത്സരങ്ങൾ ഇന്ത്യൻ ആം റെസ്‌ലിംഗ് ഫൗണ്ടേഷനാണ് നടത്തിയിരുന്നത്. ലോക ആം റെസ്‌ലിംഗ് ഫെഡറേഷനു കീഴിലുള്ള പീപ്പിൾസ് ആംറെസ്‌ലിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യയാണ് ഈ വർഷം മുതൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഇതിൽ ജയിച്ചാലേ ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത നേടാനാകൂ. ഐ.പി.എൽ മാതൃകയിലാണ് മത്സരങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |