SignIn
Kerala Kaumudi Online
Sunday, 06 October 2024 5.24 PM IST

ജയിൽപ്പുള്ളി സിദ്ദിഖ് ഇനി മോഷ്ടിക്കില്ല'കള്ളന്റെ ആത്മകഥ'യുമായി അടുത്തമാസം ജയിൽ വിടും

Increase Font Size Decrease Font Size Print Page

sidiq

കണ്ണൂർ: സിദ്ദിഖിന് തുറക്കാൻ പറ്റാത്ത പൂട്ടുകളില്ലായിരുന്നു. പതിനൊന്നാം വയസ്സിൽ മോഷണം തുടങ്ങി. പതിനാലാം വയസ്സിൽ പൊലീസ് പിടിയിലായതുമുതൽ ഇതുവരെ 500ലധികം കേസുകൾ. 20 വ‌ർഷം ജയിൽവാസം. എല്ലാംകൂടി കണക്കാക്കിയാൽ ഇരുട്ടിലൂടെ സഞ്ചരിച്ചത് 34 വ‌ർഷം. കള്ളൻ സിദ്ദിഖ് ഒടുവിൽ മനസിലാക്കിയത് ഇനി തുറക്കേണ്ടത് മനുഷ്യമനസ്സുകളാണെന്നാണ്! അങ്ങനെ എഴുതിയതാണ് 'ഒരു കള്ളന്റെ ആത്മകഥ'. കഴിഞ്ഞദിവസം ജയിൽ സൂപ്രണ്ട് ഡോ. പി.വിജയൻ പുസ്തകം പ്രകാശനംചെയ്തു.

കണ്ണൂർ സെൻട്രൽ ജയിലിലെ സി 309 എന്ന നമ്പറിനപ്പുറം പുതുജീവിതം സ്വപ്നം കാണുകയാണ് 58 കാരനായ തലശ്ശേരി സ്വദേശി എ.കെ.സിദ്ദിഖ്. 'അന്യന്റെ മുതൽ അപഹരിക്കുന്നത് വലിയ തെറ്റാണ്. ആ വഴിക്ക് ഇനിയില്ല' സിദ്ദിഖ് സാക്ഷ്യപ്പെടുത്തുന്നു. 18 വയസ്സാകുന്നതിനു മുന്നെ മോഷണത്തിൽ അഗ്രഗണ്യനായിരുന്നു. 14ാം വയസ്സിൽ ജയിലിലെത്തുമ്പോൾ 64 പൈസയായിരുന്നു ജയിൽ ജോലിക്ക് കൂലി. ഇപ്പോൾ 220രൂപ. അടുത്തമാസം ജയിൽ മോചിതനാവും. പുസ്തകത്തിൽ പറയുന്നതെല്ലാം സത്യമാണെന്ന് സിദ്ദിഖ്. കുടുംബജീവിതം ആഗ്രഹിക്കുന്ന സിദ്ദിഖിന് ബേക്കറി തുടങ്ങാനാണ് മോഹം. ജയിലിൽ ബേക്കറി ഉത്പന്നങ്ങളുടെ നിർമ്മാണം പഠിച്ചു.

തടവറ എഴുത്തുമുറിയായി

ഒമ്പതുമാസം കണ്ണൂർ സബ്‌‌ജയിലിൽ കൂടെയുണ്ടായിരുന്ന റഫീഖ് എന്ന സഹതടവുകാരനാണ് സിദ്ദിഖിൽ മാനസാന്തരത്തിന് വിത്തുപാകിയത്. ജയിലിൽ നിന്നിറങ്ങി രണ്ടുപേരും മംഗലാപുരത്ത് ഹോട്ടലിൽ ജോലി ചെയ്തു. ഒരു ദിവസം നാട്ടിലേക്ക് മടങ്ങിയ റഫീഖ് തിരിച്ചുവന്നില്ല.
ആദ്യഭാര്യയുടെ വീട്ടുകാർ റഫീഖിനെ ബലമായി എങ്ങോട്ടോ കൊണ്ടുപോയെന്നാണറിഞ്ഞത്. അതോടെ സിദ്ദിഖ് മോഷണത്തിലേക്ക് തിരിച്ചുപോയി. വീണ്ടും പിടിക്കപ്പെട്ട് ജയിലിലെത്തിയപ്പോൾ റഫീഖിനെ ഓർത്തു. അതേപ്പറ്റി ആലോചിച്ചുകിടന്നപ്പോൾ നല്ല മനുഷ്യനായി മാറണമെന്ന ചിന്ത മുളപൊട്ടി. തടവറ എഴുത്തുമുറിയായി. അനുഭവങ്ങളെല്ലാം നോട്ട് ബുക്കിൽ കുറിച്ചു. കഴിഞ്ഞതവണ പരോൾ ലഭിച്ചപ്പോൾ അതുമായി നോവലിസ്റ്റ് കെ.കെ.സുധാകരനെ സമീപിച്ചു. അദ്ദേഹത്തിന്റെ കുറേ നോവലുകൾ ജയിൽ ലൈബ്രറിയിലുണ്ട്. മനുഷ്യർ ഗാഢനിദ്ര‌‌യി‌ലാകുന്ന സമയം ഉണർന്നിരിക്കുന്ന കള്ളന്മാർ കാണുന്ന കാഴ്ചകളാണ് പുസ്തകത്തിലേറെയും. കൂട്ടുകുടുംബത്തിനകത്ത് ഒറ്റപ്പെട്ട് ജീവിച്ച ഒരു ബാല്യത്തിന്റെ കരളലിയിക്കുന്ന കഥയുമുണ്ട്. ഒപ്പം പകയുടെയും പ്രതികാരത്തിന്റെയും പ്രണയത്തിന്റെയും കഥകളും.

''ഒരുദിവസം രാവിലെ ആറിനാണ് സിദ്ദിഖ്‌ വന്നത്.ആജാനുബാഹുവായ ഒരാൾ. ചുമലിൽ ഒരു ബാഗ്.സ്വയം പരിചയപ്പെടുത്തി. പൊലീസും കോടതിയും ജയിലുമൊക്കെ എനിക്ക് ഒട്ടും പരിചയമില്ലാത്ത കാര്യങ്ങളാണ്. ഞാൻ ഞെട്ടി. ഒപ്പം നോട്ടുബുക്ക് വായിച്ച് അത്ഭുതപ്പെട്ടു. അങ്ങനെ അവതാരിക എഴുതിനൽകി

-കെ.കെ.സുധാകരൻ,
നോവലിസ്റ്റ്

''ഒരു സ്‌കൂളിന്റെ പൂട്ടുപൊളിച്ച കേസിൽ പ്രിൻസിപ്പൽ കള്ളക്കണക്കാണ് കൊടുത്തത്. 45,000 രുപ കളവു പോയെന്നാണ് മൊഴി നല്‍കിയത്. എനിക്ക് സ്‌കൂളിൽനിന്ന് ഒരു പൈസപോലും കിട്ടിയിരുന്നില്ല. ആ പണം പ്രിൻസിപ്പൽ തലേന്ന് വീട്ടിലേക്ക് കൊണ്ടുപോയതാണെന്ന് പൊലീസിനും അറിയാമായിരുന്നു. അപ്പോൾ ഞാനാണോ കള്ളൻ? സ്വർണമൊന്നും കളവു പോയില്ലെങ്കിലും കുറേ പവൻ കളവുപോയെന്ന് പല വീട്ടുകാരും മൊഴി നൽകും.

-എ.കെ.സിദ്ദിഖ്

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SIDDIQUE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.