മോഹൻലാൽ, രേഖ, ശ്രീനിവാസൻ, ജഗദീഷ് തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരന്ന ചിത്രമാണ് 'ഏയ് ഓട്ടോ'. സിനിമയിലെ പാട്ടുകളെല്ലാം ഹിറ്റായിരുന്നു. സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അനുഭവം കൗമുദി മൂവീസിലൂടെ പങ്കുവച്ചിരിക്കുകയാണ് നടൻ നന്ദു.
'തളി ശിവക്ഷേത്രത്തിൽ ഷൂട്ട് ചെയ്തപ്പോൾ ഒരു അനുഭവമുണ്ടായി. ഭയങ്കര ജനക്കൂട്ടമായിരുന്നു. രാവിലെ എട്ട് മണിക്കോ മറ്റോ പോയി ഷൂട്ട് ചെയ്ത്, പത്ത് മണിയായപ്പോഴേക്ക് കഴിഞ്ഞു. ഇറങ്ങിയപ്പോഴേക്കും ആൾക്കൂട്ടത്തിനിടയിൽ ഒരു പയ്യൻ ലാലേട്ടന്റെ വയറിൽ ഇങ്ങനെ പിച്ചി. അദ്ദേഹത്തിന്റെ ഷർട്ട് കീറിപ്പോയി.
ഷർട്ട് കീറണമെങ്കിൽ അതെന്തൊരു പിച്ചായിരിക്കും. ആവേശം കൊണ്ടാണോ, ഇഷ്ടം കൂടുതലായതുകൊണ്ടാണോ, ഇഷ്ടം കുറഞ്ഞതുകൊണ്ടാണോ ഒന്നും അറിഞ്ഞൂട. ഒരു വിധം ലാലേട്ടനെയും രേഖയേയും കാറിനകത്ത് കയറ്റി.
എസി കാറാണ്. ഇവരെ കയറ്റിവിട്ടത് ഈ പ്രവൃത്തി ചെയ്തവന് പിടിച്ചില്ലെന്ന് തോന്നുന്നു. ഇവർ കല്ലെടുത്ത് അംബാസഡർ കാറിനൊരു ക്വാർട്ടർ ഗ്ലാസുണ്ട്. ഫ്രണ്ടിൽ. ആ ഗ്ലാസ് ഇടിച്ചുപൊട്ടിച്ച്, അവൻ ബ്ലെയിഡോ എന്തോ കൊണ്ട് ഡ്രൈവറുടെ കൈയിൽ കീറുവച്ചുകൊടുത്തു. ഇതൊന്നും ആ ജനക്കൂട്ടത്തിനിടയിൽ അറിയുന്നില്ല. വണ്ടി ഹോട്ടലിലേക്ക് പോയി.
അതുകഴിഞ്ഞാണ് ആരോ പറഞ്ഞത് അവൻ ഇങ്ങനെ ചെയ്‌തെന്ന്. ലാലേട്ടൻ പോയിക്കഴിഞ്ഞപ്പോൾ ജനക്കൂട്ടം മാറി. അവൻ ആരോടോ സംസാരിക്കുകയാണ്. ഫുഡൊക്കെ കൊണ്ടുവരുന്ന വാനുണ്ട്. ഇതിന്റെ പ്രത്യേകത എന്താണെന്നുവച്ചാൽ നടുവിൽ സീറ്റ് കാണില്ല. ആ ഭാഗത്താണ് പാത്രങ്ങൾ വയ്ക്കുന്നത്. അതിന്റെ ഡ്രൈവറോട് ഈ സമയം പ്രൊഡക്ഷൻ കൺട്രോളർ മോഹൻ ചേട്ടൻ വണ്ടി റിവേഴ്‌സെടുക്കാൻ പറഞ്ഞു. അവനെ തള്ളി അകത്തിട്ടു. രണ്ട് പേർ ചാടിക്കയറി, ഹോട്ടലിലേക്ക് വണ്ടി വിടാൻ പറഞ്ഞു. ചുറ്റിപ്പോകാൻ പറഞ്ഞു. സിനിമയിലൊക്കെ കാണുന്നതുപോലെ, ചെറുക്കനെ ആ വണ്ടിക്കകത്തിട്ട് ഇടിച്ച് റൊട്ടിയാക്കി. അവന്റെ ഉടുപ്പെല്ലാം കീറിപ്പറഞ്ഞു.
അവനെ നേരെ ലാലേട്ടന്റെ മുറിയിലേക്ക് കൊണ്ടുവന്നു. വാതിൽ മുട്ടി, ലാലേട്ടൻ വാതിൽ തുറന്നപ്പോൾ, അയ്യോ എന്തായിതെന്ന് ചോദിച്ചു. ലാലേട്ടൻ സംഭവം അറിഞ്ഞതുപോലുമില്ല ഇതൊക്കെ. ഉടനെ അവരെ വഴക്കുപറഞ്ഞു. ഞാനും ഒരു മനുഷ്യനല്ലേ, എന്തിനാ ഉപദ്രവിച്ചതെന്ന് പറഞ്ഞ്, ലാലേട്ടൻ ഷർട്ട് മാറ്റി, നീ എന്താ ചെയ്തതെന്ന് കണ്ടോയെന്ന് ചോദിച്ചു. ഒരു സർജറി ചെയ്തപോലെ, അത്രയ്ക്ക് പിച്ചിക്കളഞ്ഞു. മരുന്നൊക്കെ വച്ചു. അവൻ കരഞ്ഞു. സംഗതി ആവേശം കൊണ്ടാണ് ചെയ്തത്. അവൻ കുറേ സോറിയൊക്കെ പറഞ്ഞു. ഇവന് ഷർട്ടില്ല. ലാലേട്ടൻ അലമാര തുറന്ന് ഒരു പുതിയ ഷർട്ടെടുത്ത് ഇവന് കൊടുത്ത്. നീ ഇതിടെന്ന് പറഞ്ഞു. അവന് സ്വർഗം കിട്ടിയതുപോലെയായിരുന്നു.'- നന്ദു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |