കൊച്ചി: സാമ്പത്തിക മേഖലയുടെ മികച്ച വളർച്ചയുടെയും വിദേശ നിക്ഷേപ ഒഴുക്കിന്റെയും കരുത്തിൽ അമേരിക്കൻ ഡോളറിനെതിരെ രൂപ തുടർച്ചയായി ശക്തിയാർജിക്കുന്നു. ഓഹരി, കടപ്പത്ര വിപണികളിൽ വിദേശ നിക്ഷേപത്തിലുണ്ടായ വൻ വളർച്ചയും രൂപയ്ക്ക് ഗുണമായി. കഴിഞ്ഞ രണ്ടാഴ്ചകളിലും ഡോളറിനെതിരെ നേട്ടവുമായാണ് നാണയ വിപണിയിൽ രൂപ വ്യാപാരം പൂർത്തിയാക്കിയത്. കഴിഞ്ഞ വാരം ഒരവസരത്തിൽ രൂപയുടെ മൂല്യം 82.84 വരെ ഉയർന്നതിന് ശേഷം 82.94 ൽ അവസാനിച്ചു.
കയറ്റുമതി മേഖലയുടെ മത്സരക്ഷമതയെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ പൊതു മേഖലാ ബാങ്കുകൾ വഴി റിസർവ് ബാങ്ക് വലിയ തോതിൽ ഡോളർ വാങ്ങിയതിനാലാണ് രൂപയുടെ മൂല്യം കുത്തനെ കൂടാത്തതെന്ന് ഫോറക്സ് വിപണിയിലുള്ളവർ പറയുന്നു.
അമേരിക്കയിൽ നാണയപ്പെരുപ്പ ഭീഷണി പൂർണമായും ഒഴിയാത്തതിനാൽ പലിശ നിരക്ക് കുറയ്ക്കാനുള്ള ഫെഡറൽ റിസർവിന്റെ തീരുമാനം വൈകുമെന്ന സൂചനയും രൂപയ്ക്ക് അനുകൂലമാണ്. അടുത്ത മാസം അമേരിക്കയിൽ മുഖ്യ പലിശ നിരക്ക് കാൽ ശതമാനം കുറയുമെന്നാണ് പൊതുവേ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റം രൂക്ഷമായതിനാൽ മേയ് മാസത്തിന് ശേഷമേ പലിശ കുറയൂവെന്നാണ് ധനകാര്യ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.
...................................
ഇപ്പോഴത്തെ സാഹചര്യത്തിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം 82.5ന് മുകളിലേക്ക് നീങ്ങാൻ റിസർവ് ബാങ്ക് അനുവദിക്കില്ല.
ഷാന്റി ജേക്കബ്, ചീഫ് കൺസൾട്ടന്റ് , എസ്.എ.ടി കൺസൾട്ടൻസി ദുബായ്
കയറ്റുമതി വരുമാനവും ഉയരുന്നു
ആഗോള വിപണിയിലെ അനുകൂല സാഹചര്യങ്ങൾ മുതലെടുത്ത് ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി ഉയരുന്നതും രൂപയ്ക്ക് അനുകൂല ഘടകമാണ്. ജനുവരിയിൽ മൊത്തം കയറ്റുമതി 9.29 ശതമാനം ഉയർന്ന് 6972 കോടി ഡോളറായിരുന്നു. അതോടൊപ്പം എണ്ണ വിലയിലെ കുറവ് മൂലം ഇറക്കുമതി ചെലവിൽ വലിയ വർദ്ധനയുണ്ടാകാത്തതും ഗുണമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |