തട്ടിപ്പ് പണം കടത്തിയത് കേരളത്തിലെ ബാങ്കുകൾ വഴി
കൊച്ചി: ഓൺലൈൻ വായ്പാ, ചൂതാട്ട ആപ്പുകൾ വഴി 123 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ കൊച്ചി ഉൾപ്പെടെ പത്തിടത്ത് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. ഡിജിറ്റൽ ഉപകരണങ്ങൾ, ബാങ്ക് ഇടപാടുകളുടെ രേഖകൾ, ഭൂമിയുടെയും കെട്ടിടങ്ങളുടെയും രേഖകൾ തുടങ്ങിയവ പിടിച്ചെടുത്തു.
കൊച്ചിയിൽ റാഫേൽ ജയിംസ് റൊസാരിയോയുടെ വീട്, ഓഫീസ്, മുംബയിലെ എൻ.ഐ.യു.എം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഫീസ്, കമ്പനി ഡയറക്ടർമാരുടെ വീടുകൾ, ചെന്നൈയിലെ സോഡക്സ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, വിക്ര ട്രേഡിംഗ് എന്റർപ്രൈസസ്, ടൈറാനസ് ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡ്, ഫ്യൂച്ചർ വിഷൻ മീഡിയ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, ആപ്രികിവി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവിടങ്ങളിലായിരുന്നു രണ്ടു ദിവസം നീണ്ട റെയ്ഡ്.
കേരളത്തിലെ നിരവധി ബാങ്കുകളിലെ വ്യാജ അക്കൗണ്ടുകൾ വഴി തട്ടിപ്പു നടന്നതായി റെയ്ഡിൽ സ്ഥിരീകരിച്ചു. തട്ടിപ്പിലൂടെ ശേഖഖരിച്ച കോടികൾ ചെന്നൈ, മുംബയ്, ഡൽഹി, ബംഗളൂരു എന്നിവിടങ്ങളിലെ കടലാസ് കമ്പനികളുടെ മറവിൽ വിദേശത്തേക്കു കടത്തി. സിംഗപ്പൂരിൽ നിന്ന് സോഫ്‌റ്റ്‌വെയറുകൾ ഇറക്കുമതി നടത്തിയെന്ന് വ്യാജരേഖകൾ ചമച്ചും വിദേശ കറൻസി വാങ്ങിയും ക്രിപ്റ്റോ കറൻസി വഴിയുമാണ് തട്ടിപ്പുതുക വിദേശത്തേക്ക് കടത്തിയതെന്ന് ഇ.ഡി അധികൃതർ പറഞ്ഞു. വൻസംഘമാണ് തട്ടിപ്പിന് പിന്നിൽ.
ഇന്ത്യയിലും സിംഗപ്പൂരിലും കടലാസ് കമ്പനികൾ രൂപീകരിച്ചാണ് പണം കടത്തിയിരുന്നത്. ഇതു സംബന്ധിച്ച രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. കേരള, ഹരിയാന പൊലീസുകൾ രജിസ്റ്റർ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് കള്ളപ്പണ വിനിയോഗം തടയൽ നിയമം (പി.എം.എൽ.എ) പ്രകാരം ഇ.ഡി അന്വേഷണം ആരംഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |