ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിലെ ഇ.ഡി സമൻസിനെതിരെ സുപ്രീംകോടതിയിൽ സമർപ്പിച്ചിരുന്ന ഹർജി തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകളും ഭാരത് രാഷ്ട്രസമിതി നേതാവുമായ കെ. കവിത പിൻവലിച്ചു. കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ ഹർജി കാലഹരണപ്പെട്ടെന്ന് ചൂണ്ടിക്കാണിച്ചാണ് പിന്മാറ്റം. ഹർജി പിൻവലിക്കാൻ ജസ്റ്രിസ് ബേല എം. ത്രിവേദി അദ്ധ്യക്ഷയായ ബെഞ്ച് അനുമതി നൽകി. അറസ്റ്റുമായി ബന്ധപ്പെട്ട് കവിതയ്ക്ക് ഉചിതമായ നിയമവഴികൾ തേടാവുന്നതാണെന്നും നിരീക്ഷിച്ചു. മാർച്ച് 15ന് ഹൈദരാബാദിലെ വസതിയിൽ നിന്നാണ് കവിതയെ കസ്റ്റഡിയിലെടുത്തത്. ഡൽഹി റോസ് അവന്യു കോടതി ഈ മാസം 23 വരെ ഇ.ഡി കസ്റ്റഡിയിൽ വിട്ടിരുന്നു. ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട് കവിത, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളുമായും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുമായും ഗൂഢാലോചന നടത്തിയെന്നാണ് ഇ.ഡി ആരോപണം. ആം ആദ്മി നേതാക്കൾക്ക് 100 കോടി രൂപ കൈമാറിയതിൽ കവിതയ്ക്ക് നിർണായക പങ്കുണ്ടെന്നും ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |