തിരുവനന്തപുരം: ഒന്നര വർഷത്തിൽ താഴെ മാത്രം കാലാവധി ശേഷിക്കുന്ന എൽ.ഡി.ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റുകളിൽ ഇതുവരെ നിയമനം നടന്നത് 30 ശതമാനത്തിൽ താഴെ. എൽ.ഡി. ക്ലാർക്ക് 26.77%, ലാസ്റ്റ് ഗ്രേഡ് 27.73%. എൽ.ഡി. ക്ലാർക്ക് ലിസ്റ്റിന് 17 മാസവും ലാസ്റ്റ് ഗ്രേഡ് ലിസ്റ്റിന് 16 മാസവുമാണ് ബാക്കിയുള്ളത്.
ഒഴിവുകൾ പൂർണമായി പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യാത്തതാണ് നിയമനത്തിന് തടസമെന്നാണ് റാങ്ക് ഹോൾഡേഴ്സ് പറയുന്നത്. 2019ലെ വിജ്ഞാപനത്തിന്റെ റാങ്ക് ലിസ്റ്റുകളാണിവ. കൊവിഡ് കാരണം മൂന്നുവർഷം കഴിഞ്ഞാണ് ലിസ്റ്റുകൾ പുറത്തുവന്നത്.
ലാസ്റ്റ് ഗ്രേഡ്
2022 ജൂലായ് 18ന് 16,227 പേരുടെ ലിസ്റ്റ് വന്നു. 4501 പേർക്ക് ശുപാർശ അയച്ചു. 11,726 പേർ നിയമനം കാത്തിരിക്കുന്നു. ഏറ്റവും കൂടുതൽ നിയമനം തിരുവനന്തപുരത്ത് - 565. തിരുവനന്തപുരത്ത് മാത്രമാണ് 500 കടന്നത്. വയനാട്ടിൽ നിയമന ശുപാർശകളൊന്നും അയച്ചിട്ടില്ല. ഇടുക്കി, കോട്ടയം, തൃശൂർ പാലക്കാട്, കാസർകോട് ജില്ലകളിൽ ജനുവരിയിലാണ് അവസാനം ശുപാർശ അയച്ചത്. ശുപാർശകളിൽ 550 ഓളം എൻ.ജെ.ഡി.യാണ്. റാങ്ക് ലിസ്റ്റ് 2025 ജൂലായ് 17ന് റദ്ദാവും. കഴിഞ്ഞ ലിസ്റ്റിലെ 8255 പേർക്ക് നിയമനം നൽകിയിരുന്നു.
എൽ.ഡി. ക്ലാർക്ക്
2022 ഓഗസ്റ്റ് ഒന്നിന് വന്ന ലിസ്റ്റിൽ 23,518 പേരുണ്ടായിരുന്നു. 6,296 നിയമന ശുപാർശകളയച്ചു. 17,000ത്തിലേറെപ്പേർ നിയമനം കാത്തിരിക്കുന്നു. ഏറ്റവും കൂടുതൽ നിയമനം തിരുവനന്തപുരത്തും (733) കുറവ് കാസർകോടുമാണ് (199). കണ്ണൂർ, മലപ്പുറം, തൃശ്ശൂർ, എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ 500 കടന്നു. കോട്ടയം, പാലക്കാട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കഴിഞ്ഞ ജനുവരിക്കുശേഷം ശുപാർശകൾ അയച്ചിട്ടില്ല. ലിസ്റ്റ് 2025 ജൂലായ് 31ന് റദ്ദാകും. കഴിഞ്ഞ ലിസ്റ്റിലെ 12,069 പേർക്ക് നിയമനം ലഭിച്ചിരുന്നു. ശുപാർശകൾ വൈകുന്നത് എൻ.ജെ.ഡി. ഒഴിവുകളിലെ നിയമനങ്ങളെയും ബാധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |