ചവറ: കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ ചമയവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് വണ്ടിക്കുതിര വലിക്കുന്നതിനിടയിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ച ചവറ വടക്കുംഭാഗം പാറശേരി തെക്കതിൽ വീട്ടിൽ രമേശന്റെയും ജിജിയുടെയും മകൾ അഞ്ചുവയസുകാരി ക്ഷേത്രയുടെ മൃതദേഹം സംസ്കരിച്ചു.
പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്നലെ വൈകിട്ട് 3 ഓടെയാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയത്. തുടർന്ന് ക്ഷേത്ര എൽ.കെ.ജിയിൽ പഠിക്കുന്ന ചവറ സൗത്ത് കുളങ്ങരവെളി ഗവ. ലക്ഷ്മി വിലാസം സ്കൂളിൽ പൊതുദർശനത്തിന് വച്ചു. സഹപാഠികളും അദ്ധ്യാപകരും നിറകണ്ണുകളോടെയാണ് ക്ഷേത്രയെ യാത്രയാക്കിയത്.
ഞായറാഴ്ച രാത്രി മാതാപിതാക്കൾക്കും സഹോദരി ഇന്ദ്രയ്ക്കും ഒപ്പമാണ് കൊറ്റംകുളങ്ങര ഉത്സവത്തിന് പോയത്. തിരികെ മടങ്ങും വഴി രാത്രി 12 ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടം. കടത്താറ്റുവയലിൽ നടന്ന കെട്ടുകാഴ്ചയ്ക്കിടെ നാല് ചക്രങ്ങളുള്ള വണ്ടിക്കുതിര ഇറക്കം ഇറങ്ങുന്നതിനിടെ നിയന്ത്രണം തെറ്റി. തിക്കും തിരക്കിനുമിടെ രമേശന്റെ കൈയിലിരുന്ന കുഞ്ഞ് വണ്ടിക്കുതിരയ്ക്ക് മുന്നിലേക്ക് വീഴുകയായിരുന്നു.
പരിക്കേറ്റ ക്ഷേത്രയെ ഉടൻ നീണ്ടകര താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുട്ടിയുടെ ശരീരത്തിൽ വണ്ടിക്കുതിരയുടെ കയർ കുരുങ്ങി ആന്തരികാവയവങ്ങൾ തകർന്നതാണ് മരണകാരണം.
വീട്ടിലെത്തിച്ച മൃതദേഹം വൈകിട്ട് 4.30 ഓടെ സംസ്കരിച്ചു. സഹോദരി ഇന്ദ്ര ചവറ സൗത്ത് കുളങ്ങരവെളി ഗവ.യു.പി സ്കൂളിലെ അഞ്ചാം ക്ളാസ് വിദ്യാർത്ഥിയാണ്. രമേഷ് ഡ്രൈവറാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |