ചേർത്തല : വെറ്ററിനറി കോഴ്സ് പഠിക്കാൻ ഫിലീപ്പീൻസിൽ പോയ മലയാളി വിദ്യാർത്ഥി നാട്ടിലെത്താൻ മാർഗമില്ലാതെ കഴിയുന്നു. ചേർത്തല തെക്ക് അർത്തുങ്കൽ കുരിശിങ്കൽ അലോഷ്യസ് വിത്സന്റെ മകൻ സാവിയോ അലോഷ്യസാണ് (31) 2019നു ശേഷം നാട്ടിലെത്താൻ കഴിയാതെ ദുരിതജീവിതം നയിക്കുന്നത്. വിസയുടെ കാലാവധി കഴിഞ്ഞതിനാൽ നിയമനടപടി നേരിടേണ്ട സാഹചര്യവുമുണ്ട്.
2016ൽ സാൻകർലോസിലെ വിർജെൻ മിലാഗ്രാസു സർവകലാശാലയിലാണ് സാവിയോ കോഴ്സിന് ചേർന്നത്. നാലുവർഷകോഴ്സിന് 15 ലക്ഷമാണ് ചെലവു പറഞ്ഞിരുന്നത്.എന്നാൽ 2024ലും കോഴ്സു പൂർത്തിയായിട്ടില്ല. ഇതിനകം 37 ലക്ഷത്തിലധികം ചെലവഴിച്ചുകഴിഞ്ഞു. 10 ലക്ഷം കൂടി അടിയന്തരമായി നൽകണമെന്നാണ് യൂണിവേഴ്സിറ്റിയുടെ ആവശ്യമെന്ന് അലോഷ്യസ് വിത്സൺ പറഞ്ഞു. കഴിഞ്ഞ ആഗസ്റ്റിൽ വിസ കാലാവധി കഴിഞ്ഞതിനാൽ യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ നിന്നും സാവിയോയെ പടിയിറക്കി. ഇപ്പോൾ പലയിടങ്ങളിലായാണ് താമസം. വിദേശമന്ത്റാലയത്തിൽ പരാതി നൽകിയിട്ടുണ്ട്.
കൊവിഡ് സാഹചര്യത്തിലടക്കം കോഴ്സ് നീണ്ടതും,ഡോളറിലാണ് വിനിയോഗമെന്നതിനാൽ ഇവിടെ നിന്നും അയക്കുന്ന തുകയുടെ 50 ശതമാനത്തോളം മാത്രമേ അവിടെ ഫലത്തിൽ ലഭിക്കാറുള്ളുവെന്നതെല്ലാം പ്രതിസന്ധിക്കു കാരണമായതായും വീട്ടുകാർ പറഞ്ഞു.പഠനത്തിനൊപ്പം ജോലിയെന്ന സാദ്ധ്യതയിലാണ് കോഴ്സിനു ചേർന്നത്. മെഡിസിൻ മേഖലയിൽ ഫിലിപ്പീൻസിൽ താത്ക്കാലിക ജോലി അനുവദനീയമല്ലെന്നതും തിരിച്ചടിയായി. നിയമ നടപടികളിലേക്കു കടന്നാൽ എട്ടു വർഷത്തെ പഠന സർട്ടിഫിക്കറ്റും ആറുമാസത്തെ പരിശീലന സർട്ടിഫിക്കറ്റുടക്കം നഷ്ടമാകാനും സാദ്ധ്യതയുണ്ട്.ഇനിയും 10ലക്ഷം നൽകിയാൽ പരിഹാരമുണ്ടാക്കാമെന്നാണ് സർവകലാശാല അധികൃതർ അറിയിച്ചിരിക്കുന്നത്.
നിലവിൽ ഇതേ ആവശ്യത്തിനായി അർത്തുങ്കലിലെ വീടുപോലും വിറ്റ് വാടകവീട്ടിലായിരിക്കുകയാണ് കുടുംബം. പ്രതിസന്ധി മറികടക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹായം തേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |