കാഞ്ഞങ്ങാട്:തിരഞ്ഞെടുപ്പ് വേളകളിൽ ഇ.ഡിയുടെ അന്വേഷണവും അറസ്റ്റും അധാർമികമാണെന്ന് സി എം.പി സംസ്ഥാന സെക്രട്ടറി സി.പി.ജോൺ പറഞ്ഞു. കാഞ്ഞങ്ങാട് പ്രസ്‌ഫോറത്തിൽ മാദ്ധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇ.ഡിയും ആദായ നികുതി ഉദ്യോഗസ്ഥരും കേന്ദ്രഭരണ കക്ഷിയുടെ ചട്ടുകങ്ങളായി പ്രവർത്തിക്കുകയാണ്. ബി.ജെ.പി രാജ്യത്ത് പാക്കിസ്ഥാനീകരണം ലക്ഷ്യമിടുകയാണ്. വർഗ്ഗീയതകൊണ്ട് ജയിക്കാൻ പറ്റില്ലെന്ന് വന്നപ്പോൾ ഏകാധിപതിയായി മാറുകയാണ്. തെരഞ്ഞെടുപ്പ് കമ്മിഷനും നോക്കുകുത്തിയാണ്. സംസ്ഥാനത്ത് കേരളം വൻ പരാജയമാണ്. സംസ്ഥാനത്തിന്റെ കടം എഴുതി തള്ളാനാണ് കേന്ദ്രത്തോട് ആവശ്യപ്പെടേണ്ടത്. ഇതിനായാണ് കേസ് കൊടുക്കേണ്ടതും. വക്കീൽ ഫീസ് കൊടുത്ത് സംസ്ഥാനം മുടിയുകയാണ്. ടാക്സ് വെട്ടിപ്പുകളുടെ പറുദീസയായി കേരളം മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ക്ഷേമനിധികളെ നാശത്തിൽ നിന്ന് രക്ഷിക്കണമെന്നും ജോൺ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് 20 ലോകസഭാ സീറ്റുകളും യു.ഡി.എഫ് നേടുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറിയേറ്റംഗം വി.കമ്മാരൻ, ടി.വി.ഉമേശൻ എന്നിവരുംസംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |